New Update
തിരുവനന്തപുരം: അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. അക്രമികളെ അഴിഞ്ഞാടാൻ പൊലീസ് അനുവദിയ്ക്കില്ല. അക്രമത്തിന് ഉത്തരവാദികളായവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
ഇന്നത്തെ അക്രമസംഭവങ്ങളിൽ വലിയ നാശനഷ്ടമാണുണ്ടായതെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. നാല് പൊലീസുകാർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വന്ന തീർഥാടകർക്കെതിരെ പോലും ഭീഷണികളുണ്ടായി. പത്ത് കെഎസ്ആർടിസി വാഹനങ്ങൾ അടിച്ച് തകർത്തു. ശബരിമലയിൽ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു.
മാധ്യമപ്രവർത്തകരോട്, ഞങ്ങൾ പറയുന്നത് പോലെ റിപ്പോർട്ട് ചെയ്യണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികളെത്തിയത്. ദേശീയമാധ്യമങ്ങളിലെയടക്കം വനിതാമാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ഉപദ്രവിച്ചു. വിശ്വാസിസമൂഹത്തെ തടങ്കലിൽ വയ്ക്കാനാണ് ആർഎസ്എസ് ശ്രമിയ്ക്കുന്നതെന്നും ഇ.പി.ജയരാജൻ ആരോപിച്ചു.
''വിശ്വാസികളുടെ മുഖംമൂടിയണിഞ്ഞ് വന്ന ആർഎസ്എസ് ബിജെപി ക്രിമിനലുകളാണ് ഇതിന് പിറകിൽ. സംസ്ഥാനസർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് നടപ്പാക്കുന്നത്. ശബരിമലയിലെത്തണമെന്നാഗ്രഹിച്ച് വരുന്ന ഏത് വിശ്വാസിയെയും അവിടെയെത്തിയ്ക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.'' മന്ത്രി വ്യക്തമാക്കി.