ഈരാറ്റുപേട്ട : വേഗത ഹരമായി പറയുന്നവർക്ക് അപകടങ്ങൾ ഒരു പുത്തരിയല്ലയിരിക്കാം . എന്നാൽ കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽ നടന്ന വാഹനാപകടം നഷ്ടപ്പെടുത്തിയത് ഒരു യുവാവിന്റെ വിലപ്പെട്ട ജീവൻ ആയിരുന്നു .
ഒപ്പം ഒരു കുടുംബത്തിൻറെ അത്താണിയും. ഈരാറ്റുപേട്ട ജംഗ്ഷനിൽ ജൂലൈ ആറാം തീയതി രാത്രി 10 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പുതനപ്രകുന്നേൽ ബേബിയുടെ മകൻ എബിൻ ജോസഫിൻറെ (28) ജീവനെടുത്തത് എതിരെവന്ന നിസ്സാൻ ജീപ്പ് ആയിരുന്നു.
വർക്ക്ഷോപ്പിലെ പണി കഴിഞ്ഞു വീട്ടിൽ പോവുകയായിരുന്നു എബിൻ , എന്നാൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ യിൽ നിസ്സാൻ ജീപ്പ് എബിൻറെ ബൈക്കിൽ ഇടിക്കുകയും ആ യുവാവ് തലയിടിച്ച് റോഡിൽ തെറിച്ചു വീഴുകയും ചെയ്തു. എന്നാൽ എബിനെ രക്ഷിക്കാൻ ശ്രമിക്കുകയോ ആശുപത്രിയിൽ കൊണ്ടു പോകുവാനോ അപകടം ഉണ്ടാക്കിയവർ ശ്രമിച്ചില്ല. പിന്നീട് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു കുടുംബത്തിൻറെ അത്താണിയായ ആ യുവാവിൻറെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
ദിവസവേദനം കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിച്ചിരുന്ന എബിന്റ കുടുംബം അനാഥമായപ്പോൾ അതിന് കാരണക്കാർ ആയവർ ഇപ്പോഴും നെഞ്ചുംവിരിച്ച് നടക്കുകയാണ്. മരണപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കണം. അധികാരികൾ കണ്ണുതുറന്ന് നടപടി എടുക്കുവാൻ മുതിരണം. കാരണക്കാർ ആരെന്ന് പകൽ പോലെ വ്യക്തമാണെങ്കിലും നിയമവ്യവസ്ഥ പാലിക്കേണ്ടവർ മൗനത്തിലാണ്.
എന്നാൽ അപകടം ഉണ്ടാക്കിയ വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അപകടം സംഭവിക്കുന്നതിന് മിനിറ്റുകൾ മുമ്പ് വാഹനം 200 കിലോമീറ്റർ വേഗതയിൽ ഓടിക്കുന്നതി ന്റ ചിത്രങ്ങൾ അപകടം ഉണ്ടാക്കിയ വ്യക്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ ആരോപിക്കുന്നു. എന്നാൽ പോലീസിൻറെ ഭാഗത്തുനിന്ന് ഇതിന് പ്രതികരണം ലഭിച്ചിട്ടില്ല. സീനയാണ് മരിച്ച എബിന്റെ മാതാവ്. സഹോദരങ്ങൾ: ബിബിൻ, സെബിൻ