കോട്ടയം: ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമ്മാണം ആരംഭിക്കാത്തതിനെതിരെ പിസി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകി.
2017 - ൽ 66.61 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് അഞ്ച് കോടി രൂപയും ഉൾപെടുത്തിയിരുന്നു. നിലവിൽ കിഫ്‌ബി മാനദണ്ഡപ്രകാരമുള്ള വീതി പ്രസ്തുത റോഡിൽ ലഭ്യമാണെങ്കിലും സ്ഥലമേറ്റെടുപ്പിന്റെ പേരുപറഞ്ഞ് രാഷ്ട്രീയപ്രേരിതമായ പ്രസ്തുത റോഡ് നിർമ്മാണം തടഞ്ഞു വെച്ചിരിക്കുകയാണ്.
ടെൻഡർ ചെയ്യുന്നതിന് യാതൊരുവിധ നിയമ തടസ്സവും ഇല്ല എന്ന് കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം കത്ത് നൽകിയിട്ടും നിരവധി തവണ എം എൽ എ ആവശ്യപ്പെട്ടിട്ടും നിർവഹണ ഏജൻസിയായ റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡ് (rick ) ടെൻഡർ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ല.
രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്ക് ഉള്ള പ്രധാന പാതയുമായ ഈരാറ്റുപേട്ട വാഗമൺ റോഡ് നിർമ്മാണം അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പിസി ജോർജ് എംഎൽഎ പറഞ്ഞു.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം പതിനേഴാം തീയതി നിർവഹണ ഏജൻസിയായ റിക്കി നോട് കോടതിയിൽ ഹാജരാകാൻ പ്രത്യേക ദൂതൻ വഴി നിർദ്ദേശം നൽകി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് വേണ്ടി സീനിയർ അഭിഭാഷകരായ അഡ്വ ജോയ് ജോർജ് അടുക്കം, പ്രയ്സി ജോസഫ് എന്നിവർ ഹാജരായി...