ബർലിൻ : ഫെബ്രുവരി ഏഴിനു യൂറോ ലോട്ടറി നറുക്കെടുപ്പിൽ 700 കോടി (90 മില്യൻ യൂറോ) ലഭിച്ച ജർമൻകാരൻ 15 ദിവസം കഴിഞ്ഞിട്ടും അജ്ഞാതനായി തുടരുകയാണെന്ന് ലോട്ടോ അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. ഇയാൾ ലോട്ടോ ടിക്കറ്റ് ഉടനടി ഹാജരാക്കി വൻ തുക കൈപ്പറ്റണമെന്നാണ് അധികൃതരുടെ ആവശ്യം.
ജർമനിയിലെ നോർത്തേൺ വെസ്റ്റ്ഫാലിയ സംസ്ഥാനത്ത് നിന്നുള്ള ആളാണെന്ന് ലോട്ടോ അധികൃതർ വ്യക്തമാക്കി. ഇയാൾ പതിനെട്ടര യൂറോ മുടക്കിയാണ് ലോട്ടറി ടിക്കറ്റ് എടുത്തിരിക്കുന്നത്. കൃത്യമായ സ്ഥലം ലോട്ടോ അധികൃതർക്ക് അറിയാമെങ്കിലും സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല.
ലോട്ടോ നിയമം അനുസരിച്ച് 2023 അവസാനം വരെ ഇയാൾക്ക് പണം കൈപ്പറ്റാൻ അവസരമുണ്ട്. അവകാശി പണം കൈപ്പറ്റിയില്ലെങ്കിൽ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ഫണ്ടിലേക്ക് പണം മാറ്റും.
ടിക്കറ്റ് ഭാഗ്യശാലിയിൽ നിന്നു നഷ്ടപ്പെട്ടോ, അതോ അയാൾ നീണ്ട അവധിയിൽ വിദേശ രാജ്യത്താണോ എന്നും ലോട്ടോ അധികൃതർ സംശയിക്കുന്നു. യൂറോ ലോട്ടറിയിൽ പതിനെട്ട് യൂറോപ്യൻ രാജ്യങ്ങൾ അംഗങ്ങളാണ്. ഫിൻലൻഡിലെ ഹെൽസിൻങ്കിയാണ് ലോട്ടോയുടെ ആസ്ഥാനം.