കൊച്ചി : സ്കൂള്‍ വിദ്യാര്‍ഥിനിയെ തമിഴ്നാട്ടിലെ വാൽപ്പാറയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജാമ്യം. കേസില്‍ പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടിയത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയ സഫര്‍ ഷായാണ് കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടിയത്.
അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സഫര്‍ഷായ്ക്ക് സോപാധിക ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് പ്രോസിക്യൂഷനും ഏറ്റുപറഞ്ഞു. ഫലം പ്രതിക്ക് അനായാസേന ജാമ്യം. ഗുരുതരമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും നേരിടേണ്ടിവന്നു.
2020 ജനുവരി 8നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ സഫര്‍ഷാ അറസ്റ്റിലാകുന്നത് . 90 ദിവസം പൂര്‍ത്തിയാകുന്നത് ഏപ്രില്‍ 8നായിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നിനു തന്നെ വിചാരണക്കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോടതി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം പ്രതിഭാഗം മാത്രമല്ല പ്രോസിക്യൂഷനും കോടതിയില്‍ മറച്ചുവച്ചു എന്നതാണ് വസ്തുത.
പ്രതിക്ക് ജാമ്യം ലഭിക്കാന്‍ വിഴിവിട്ട ഇടപെടല്‍ ഉണ്ടായെന്നാണ് പരക്കെയുള്ള ആക്ഷേപം. മരട് സ്വദേശിയായ പെണ്‍കുട്ടിയെ മോഷ്ടിച്ച കാറില്‍ കടത്തിക്കൊണ്ടുപോയ സഫര്‍ഷാ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കേരള തമിഴ്നാട് അതിര്‍ത്തിയിലെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വാൽപ്പാറയ്ക്ക് സമീപം വച്ച് കാര്‍ തടഞ്ഞാണ് സഫര്‍ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.