കൊച്ചി: സിറോ മലബാർ സഭയിലെ വ്യാജരേഖ വിവാദത്തിൽ പുതിയ പരാതി നൽകുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ബിഷപ് ജേക്കബ് മാനത്തോടത്തിനേയും ഫാദർ പോൾ തേലക്കാടിനെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകും. പരാതി നൽകാൻ ഉദ്ദേശിച്ചത് വ്യാജ രേഖാ ഉണ്ടാക്കിയവരെ കണ്ടു പിടിക്കാനാണെന്നും സിനഡ് നിർദ്ദേശപ്രകാരമായിരുന്നു നടപടിയെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു.
ബിഷപ്പിനെതിരെ പരാതി നൽകിയത് സഭയുടെ പേര് കളങ്കപ്പെടുത്താനാണെന്നും പരാതി നൽകിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കഴിഞ്ഞ ദിവസം കൂടിയ വൈദിക സമിതി വ്യക്തമാക്കിയിരുന്നു.
കേസ് പിൻവലിക്കുക, പരാതിക്കാരനായ ഫാദർ ജോബി മാപ്രക്കാവിലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒരു വിഭാഗം വൈദികർ ഉന്നയിച്ചത്. അതേസമയം ഫാദർ ജോബി മാപ്രക്കാവിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സഭാ സുതാര്യതാ സമിതി എറണാകുളം - അങ്കമാലി അതിരൂപതാ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.