പത്തനംതിട്ട: ശബരിമല ദർശനത്തിന് വ്യാജ പാസുമായെത്തിയ മൂന്ന് പേർ അറസ്റ്റിൽ. നിലക്കലിൽ നടത്തിയ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ബംഗളൂരു സ്വദേശികളായ മന്ദീപ്, കേശവ മൂർത്തി, ലക്ഷ്മണ എന്നിവരാണ് അറസ്റ്റിലായത്.
അഷ്ടാഭിഷേകത്തിനുള്ള പാസുമായാണ് ഇവർ പമ്പയിലെത്തിയത്. ദേവസ്വം ബോർഡ് നൽകിയ പരാതിയെ തുടർന്നാണ് ഇവരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആരോഗ്യ മാർഗനിർദേശങ്ങൾ പുതുക്കി. 2020 ഡിസംബർ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീർത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ തീർത്ഥാടകരും നിലക്കലിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഐസിഎംആറിന്റെ അംഗീകാരമുള്ള എൻഎബിഎൽ അക്രഡിറ്റേഷനുള്ള ലാബിൽ നിന്നെടുത്ത ആർ.ടി.പി.സി.ആർ, ആർ.ടി. ലാമ്പ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.