കൽപറ്റ : കഴിഞ്ഞ ദിവസം വരെ ക്ലാസ് മുറിയിൽ ഒരുമിച്ചിരുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും മുൻപിൽ നിശ്ചലമായി ഫാത്തിമ നസീല യാത്ര പറയുമ്പോൾ പൊട്ടിക്കരയുകായിരുന്ന സഹപാഠികളും അധ്യാപകരും. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടടോയൊണ് ഒഴുകിയെത്തിയ ജനങ്ങളുടെയും സഹപാഠികളുടെയും മുൻപിലേക്ക് അവരുടെ പ്രിയ കൂട്ടുകാരി വീണ്ടുമെത്തിയത്. ബന്ധുക്കളും സഹപാഠികളും ആദാരഞ്ജലിയർപ്പിച്ചു.
വ്യാഴാഴ്ച ഉച്ച മുതൽ ക്ലാസ് റൂമിൽ ഫാത്തിമ നസീലയെ കാണാതിരുന്നപ്പോഴും ഇത്തരത്തിൽ ഒരു ദുരന്തമാണ് കാത്തിരിക്കുന്നതെന്ന് സഹപാഠികൾ അറിഞ്ഞില്ല. ക്ലാസ് റൂമിൽ നിന്ന് അധ്യാപകരും പൊലീസും ചേർന്ന് ഫാത്തിമ നസീലയുടെ ബാഗ് എടുത്തു കൊണ്ടു പോകുമ്പോഴും ക്ലാസിലെ വിദ്യാർഥികൾ എന്താണ് നടന്നതെന്ന് മനസിലാക്കിയിരുന്നില്ല. സ്കൂൾ വിടാനുള്ള സമയമായപ്പോഴെക്കുമാണ് വിദ്യാർഥികൾ ഫാത്തിമ നസീല തങ്ങളെ വിട്ട് പോയതറിഞ്ഞത്. ഇന്നലെ അന്ത്യോപചാരം അർപ്പിക്കാൻ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരുമെല്ലാമായി നിരവധി പേരാണ് കമ്പളക്കാട് ഫാത്തിമ നസീലയുടെ വീട്ടിലേക്ക് എത്തിയത്.
സംശയത്തിന്റെ നിരവധി ചോദ്യങ്ങൾ ബാക്കിയാക്കി ഫാത്തിമ നസീലയുടെ മരണം. കഴിഞ്ഞ ദിവസം ഡബ്ല്യുഎംഒ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനി ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് നിരവധി ചോദ്യങ്ങൾ ബാക്കിയാക്കുന്നത്. പെൺക്കുട്ടികളുടെ ശുചിമുറിയിൽ ഉച്ചയ്ക്ക് 1. 30 ന് ആണ് ഹൈസ്കൂൾ വിദ്യാർഥികളായ 2 പേർ ഫാത്തിമ നസീലയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടി മരണമാണെന്നാണ് വ്യക്തമായി. മറ്റ് അസ്വാഭാവികതകളെന്നും പ്രഥാമികാന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാർഥിയെ മാനസികമായി തളർത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർഥിനിയുടെ ബന്ധുക്കൾ സംഭവത്തിൽ ഇതുവരെ പരാതികൾ ഒന്നും നൽകിയിട്ടില്ലെങ്കിലും അനേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുൻപോട്ട് പോകാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം.സംഭവത്തിൽ ദൂരുഹത നീക്കണമെന്നും അന്വേഷണങ്ങളുമായി സഹകരിക്കാൻ തയാറാണെന്നും മുട്ടിൽ ഡബ്ല്യുഎംഒ സ്കൂൾ പ്രിൻസിപ്പൽ പി. അബ്ദുൽ ജലീൽ പറഞ്ഞു.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഫാത്തിമ നസീല ശുചിമുറിയിലേക്ക് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ഫോറൻസിക് പരിശോധന ഫലത്തിനായാണ് അന്വോഷണ ഉദ്യോഗസ്ഥർ കാത്തിരിക്കുന്നത്. ഇൗ വിവരം കൂടി ലഭിച്ചാലാണ് മരണത്തിലെ ദൂരുഹതകൾ പൂർണമായും നീക്കാൻ സാധിക്കുവെന്നാണ് പൊലീസിന്റെ നിഗമനം.