മാലിദ്വീപ്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആനധികൃതമായി തടവില്‍ വെച്ചതിന് ഇന്ത്യയോട് നഷ്ടപരിഹാരം ചോദിച്ചിരിക്കുകയാണ് മാലിദ്വീപ് സ്വദേശിയായ ഫൗസിയ ഹസന്‍. താന്‍ സാമ്പത്തികമായി കഷ്ടപ്പെടുന്ന സമയമായിരുന്നതിനാല്‍ നഷ്ടപരിഹാരത്തിനായി നിയമപോരാട്ടം നടത്താന്‍ വക്കീലിനെ വെക്കാനൊന്നും സാധിച്ചില്ലെന്നും അവര്‍ പറയുന്നു. ഇന്ത്യയിലെ വിദ്യാര്‍ത്ഥിയായിരുന്ന തന്റെ മകള്‍ ജിലാ ഹംദിയുടെ ഭാവിയും പഠനവും ഇതുകാരണം നശിച്ചുവെന്നും ഫൗസിയ കൂട്ടിച്ചേര്‍ത്തു.
മകളെ തന്റെ മുമ്പില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുമെന്ന ഐബി ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് മുന്നില്‍ ഒരു അമ്മയെന്ന നിലയില്‍ തനിക്ക് വഴങ്ങേണ്ടി വന്നുവെന്നും അതുകൊണ്ട് അവര്‍ പറഞ്ഞതുപോലെയെല്ലാം മൊഴി നല്‍കിയെന്നും ഫൗസിയ പറഞ്ഞു. നമ്പി നാരായണന്‍ നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം അദ്ദേഹത്തിന് നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഫൗസിയ പറഞ്ഞു.
നമ്പി നാരായണനെയും, ഡി ശശികുമാറിനെയും, അന്നത്തെ പോലീസ് മേധാവി രമണ്‍ ശ്രീവാസ്തവയെയും നശിപ്പിക്കാന്‍ തന്നെയും മറിയം റഷീദയെയും കുടുക്കിയത് ഐബിയും കേരള പോലീസുമാണെന്നും ഫൗസിയ ആരോപിച്ചു. നമ്പി നാരായണനും ശശികുമാരനും പണം നല്‍കിയെന്നും ശശികുമാര്‍ ഫൗസിയയെ ഐഎസ്ആര്‍ഒ ഓഫീസില്‍ കൊണ്ടുപോയെന്നും അവിടെ നിന്നും ചിത്രങ്ങളെടുത്ത് പാകിസ്ഥാന് അയച്ചെന്നുമാണ് ഫൗസിയയെ കൊണ്ട് പോലീസ് പറയിച്ചത്. 1994 നവംബര്‍ 11 ന് തന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് വിസയുണ്ടായിരുന്നുവെന്ന് ഫൗസിയ പറഞ്ഞു.