തിരുവനന്തപുരം : അരൂരിൽ നിന്നും അട്ടിമറി വിജയവുമായി ഷാനിമോൾ ഉസ്മാൻ എന്ന കോണ്‍ഗ്രസുകാരി നടന്നുകയറുന്നത് ചരിത്രത്തിലേക്ക്. ഈ നിയമസഭയിലെ പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗമാണ് ഷാനിമോൾ ഉസ്മാൻ.
കെ ആർ ഗൗരിയമ്മ ഒൻപതുതവണ വിജയിച്ച മണ്ഡലത്തിൽ നിന്നുമാണ് ഷാനിമോൾ നിയമസഭയിലേക്ക് വരുന്നത് എന്നതാണ് മറ്റൊരു സവിശേഷത. കായംകുളം എംഎൽഎ യു പ്രതിഭക്ക് പിന്നാലെ ആലപ്പുഴയ്ക്ക് മറ്റൊരു വനിതാ ജനപ്രതിനിധിയെ കൂടിയാണ് ലഭിച്ചിരിക്കുന്നത്.
നിലവിൽ എട്ടു വനിതകളാണ് നിയമസഭയിലുള്ളത്. ചരിത്രത്തിലാദ്യമായി മന്ത്രിസഭയിലുമുണ്ട് രണ്ട് വനിതകൾ. എന്നാൽ ഇതൊക്കെയാണെങ്കിലും പ്രതിപക്ഷ നിരയിൽ പേരിനുപോലും ഒരു വനിതാ പ്രതിനിധി ഇല്ലാത്ത അവസ്ഥയായിരുന്നു. ആ പേരുദോഷമാണ് പ്രതിപക്ഷം ഉപതെരഞ്ഞെടുപ്പിലൂടെ മാറ്റിയെടുത്തത്.