ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ രാജസ്ഥാൻ റോയൽസ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തെ ഒരു പന്ത് ശേഷിക്കെ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. ജോസ് ബട്ട്‌ലറുടെ അർധസെഞ്ച്വറിയും(59) സ്റ്റീവൻ സ്മിത്ത് (38), രാഹുൽ ത്രിപാഠി (28) എന്നിവരുടെ പ്രകടനവുമാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ബാംഗ്ലൂരിന് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂർ 158 റൺസെടുത്തു. അർധസെഞ്ച്വറി നേടിയ പാർത്ഥിവ് പട്ടേലിന് (67) മാത്രമേ ബാംഗ്ലൂർ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായുള്ളു. എട്ട് ഓവർ പിന്നിടും മുമ്പു തന്നെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (23), ഡിവില്ലിയേഴ്‌സ് (13) എന്നിവരെ നഷ്ടമായ ബാംഗ്ലൂരിന് പാർത്ഥിവിന്റെ ചെറുത്തുനിൽപ്പാണ് വൻ തകർച്ച ഒഴിവാക്കിയത്. മാർക്കസ് സ്‌റ്റോയിൻസ് 31 റൺസും മൊയിൻ അലി 18 റൺസുമെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാൻ നിരയിൽ ശ്രേയസ് ഗോപാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.