കൊച്ചി: യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയ കേരളീയ ഭക്ഷണ വിഭവങ്ങള്‍ തിരിച്ചെത്തുമ്ബോള്‍ റെയില്‍വേയുടെ അഡീഷണൽ ബോണസായി നല്ല ഇടിവെട്ട് മീന്‍കറിയും. സാധാരണക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ മീൻ കറി ഊണ് കൂടി ഇനി മുതല്‍ റെയില്‍വേയില്‍ നിന്ന് ലഭിക്കും. ഐആര്‍സിടിസി ഇക്കാര്യം അറിയിച്ചതായി എറണാകുളം എംപി ഹൈബി ഈഡന്‍ അറിയിച്ചു.
റെയില്‍വേ മെനുവില്‍ നിന്ന് യാത്രക്കാരുടെ ഇഷ്ടഭക്ഷണങ്ങളായ പഴംപൊരി, സുഖിയന്‍, അപ്പം, ഉണ്ണിയപ്പം, നെയ്യപ്പം, പുട്ട്, മുട്ടക്കറി, പൊറോട്ട, ദോശ തുടങ്ങിയ വിഭവങ്ങളാണു ഒഴിവാക്കിയത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഈ തീരുമാനം പിന്‍വലിക്കണമെന്നും മെനുവില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈബി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഐആര്‍സിടിസി ചെയര്‍മാനും കത്തയച്ചു.
ഹൈബി അയച്ച കത്തിനുള്ള മറുപടിയിലാണ് കേരളീയ ഭക്ഷണ വിഭവങ്ങള്‍ റെയില്‍വേ പുനഃസ്ഥാപിക്കുമെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി മാള്‍ വ്യക്തമാക്കിയത്. മീന്‍ കറി ഊണിന്റെ നിര്‍ദേശം റെയില്‍വേ ബോര്‍ഡിന് അയച്ചതായും, രണ്ടു മൂന്നു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും ഐആര്‍സിടിസി എറണാകുളം റീജിയണല്‍ മാനേജര്‍ ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.
അതേസമയം പുനഃസ്ഥാപിക്കപ്പെടുന്ന കേരളീയ വിഭവങ്ങളുടെ വില ഇരട്ടിയാക്കിയിട്ടുണ്ട്. ഊണിന്റെ വില 35ല്‍ നിന്ന് 70 ആയും വട അടക്കമുള്ള ചെറുകടികളുടെ വില എട്ടുരൂപയില്‍ നിന്നും 15 രൂപ ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. വില വര്‍ധനയും പുനഃപരിശോധിക്കണമെന്ന് ബൈബി ഈഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിലയുടെ കാര്യം പരിശോധിക്കാമെന്ന് ഐആര്‍സിടിസി എംഡി എംപി മാള്‍ അറിയിച്ചതായും ബൈബി വ്യക്തമാക്കിയിട്ടുണ്ട്.