ന്യൂഡല്‍ഹി: ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റ് അടക്കം 2000 മുതല്‍ 20000 ചതുരശ്ര മീറ്റര്‍വരെ വിസ്തീര്‍ണമുള്ള കെട്ടിട നിര്‍മ്മാണങ്ങളെ ഓറഞ്ച് ഗണത്തില്‍ പെടുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ സുപ്രീം കോടതി ശരിവച്ചു.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് ചില നിബന്ധനകള്‍ ആവശ്യമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. സര്‍ക്കുലര്‍ ചോദ്യംചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) കേരള ചാപ്റ്റര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
വ്യാവസായിക മേഖലയിലെ മലിനീകരണ നിയന്ത്രണത്തിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ചുവപ്പ്, ഓറഞ്ച്, പച്ച, വെള്ള എന്നീ ഗണങ്ങളിലായി തരം തിരിച്ചിരുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2000 മുതല്‍ 20000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ഓറഞ്ച് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയത്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ക്കുലര്‍ ദേശിയ ഹരിത ട്രിബ്യുണലിന്റെ ചെന്നൈ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഫ്ളാറ്റ് ഉടമകളുടെ സംഘടനയായ ക്രെഡായുടെ കേരള ചാപ്റ്ററാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഫ്ളാറ്റുകള്‍, അപ്പാര്‍ട്മെന്റുകള്‍, എന്നിവ വ്യവസായത്തിന്റെ പട്ടികയില്‍ വരില്ല എന്ന് ക്രെഡായ് വാദിച്ചു. അതിനാല്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ പ്രയാസമുള്ള ഓറഞ്ച് കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കണം എന്ന് സംഘടന സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, 2000 മുതല്‍ 20000 ചതുരശ്ര മീറ്റര്‍വരെ വിസ്തീര്‍ണമുള്ള കെട്ടിട നിര്‍മ്മാണങ്ങളെ ഓറഞ്ച് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഏത് കാറ്റഗറിയിലാണ് നിര്‍മ്മാണങ്ങളെ ഉള്‍പെടുത്തേണ്ടതെന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ക്രെഡായ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനു വേണ്ടി ജോജി സക്കറിയയും, ബീന വിക്ടറും ഹാജരായി.