ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഒരു മാസത്തോളം നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചതോടെ എല്ലാം മറന്നും ക്ഷമിച്ചും മുന്നോട്ടുപോകാന്‍ ആഹ്വാനവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജയ്സാൽമറിലെ ഹോട്ടലിൽ കഴിയുന്ന എംഎൽഎമാരെ സന്ദർശിച്ച ശേഷമായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.
ഒരുമാസത്തിലേറെയായി ഹോട്ടലിൽ കഴിയുന്നതിനാൽ കോൺഗ്രസ് എംഎൽഎമാർ അസ്വസ്ഥരാണ്. ഇത് സ്വാഭാവികമാണ്. രാജ്യത്തേയും ജനങ്ങളേയും സേവിക്കുന്നതിനായും ജനാധ്യപത്യത്തെ സംരക്ഷിക്കുന്നതിനായും ചിലപ്പോൾ നമ്മൾ സഹിഷ്ണുത കാണിക്കേണ്ടി വരുമെന്ന് എംഎൽഎമാരോട് വിശദീകരിച്ചിട്ടുണ്ടെന്നും ഗെലോട്ട് പറഞ്ഞു.
നമ്മൾ തെറ്റുകൾ ക്ഷമിക്കണം. അത് ജനാധിപത്യത്തിനുവേണ്ടിയാണ്. ജനാധിപത്യം അപകടത്തിലാണ്. നൂറിലധികം എംഎൽഎമാർ എന്റെ കൂടെ നിന്നു. അതു ശ്രദ്ധേയമാണ്. ജനാധിപത്യത്തെ രക്ഷിക്കുന്നതിനാണ് ഈ പോരാട്ടം. കർണാടകയിലും മധ്യപ്രദേശിലും നടപ്പാക്കിയതു രാജസ്ഥാനിലും നേടിയെടുക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു. ജനാധിപത്യത്തിനുവേണ്ടി ഞങ്ങൾ ഐക്യപ്പെടും.– ഗെലോട്ട് പറഞ്ഞു.