കൊല്ലം: കൊല്ലത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് വയസുകാരി മരിച്ചു. പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകൾ ദിയയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം കുഞ്ഞിന് അമ്മയുടെ മർദനമേറ്റിരുന്നതായും കണ്ടെത്തി. ഭക്ഷണം കഴിക്കാത്തതിനെ തുടർന്നാണ് കുഞ്ഞിനെ മർദിച്ചതെന്ന് അമ്മ പൊലീസിന് നല്‍കിയ മൊഴിയിൽ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ട്. ആന്തരിക രക്തസ്രാവവുമുണ്ട്. കഴക്കൂട്ടത്തെ ആശുപത്രിയിൽവെച്ചാണ് കുഞ്ഞ് മരിച്ചത്. ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കുട്ടിക്ക് നേരത്തെ തന്നെ പനിയുണ്ടായിരുന്നു. ഇന്ന് രാവിലെ ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നാണ് കുഞ്ഞിനെ അമ്മ രമ്യ മർദിച്ചത്. രമ്യയെയും ഭർത്താവ് ദീപുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.