തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താനക്കെതിരെ ഫെയ്സ്ബുക്കിൽ സംഘ്പരിവാർ - ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷർജീൽ ഉസ്മാനിയുടെ അന്യായ അറസ്റ്റിനെതിരെ ജൂലൈ 9 ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോ കാസറഗോഡ് പീഡനക്കേസുമായി ബന്ധപ്പെടുത്തി എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണുണ്ടായത്. സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നുൽപാദിപ്പിക്കപ്പെട്ട ഇത് പിന്നീട് ഇടതുപക്ഷ സൈബർ ഇടങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു.
ബിജെപി നേതാവ് പ്രതിയായ പാലത്തായി വിഷയത്തിലടക്കം ഫ്രറ്റേണിറ്റി സ്വീകരിച്ച ശക്തമായ നിലപാടിലുള്ള പക തീർക്കൽ കൂടിയാണ് ഈ സൈബർ ബുള്ളിയിംഗ്. ഇത്തരം അധിക്ഷേപങ്ങളും വ്യാജാരോപണങ്ങളും കൊണ്ട് നീതിക്കു വേണ്ടി ഉയരുന്ന ശബ്ദങ്ങളെ തളർത്താനാവില്ല. സംഘ്പരിവാർ വിരുദ്ധ നിലപാടുകളിലും നീതിക്കായുള്ള പോരാട്ടങ്ങളിലും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തുടർന്നും ധീരമായി നിലകൊള്ളുമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഫോട്ടോ ദുരുപയോഗം ചെയ്ത വ്യക്തികൾക്കും ഗ്രൂപ്പ് അഡ്മിനുകൾക്കുമെതിരെയും ഇരിങ്ങാലക്കുട പോലീസ്, എസ് പി, ഡി ജി പി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, സൈബർ സെൽ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് നിയമവിദ്യാർഥിനി കൂടിയായ തമന്ന സുൽത്താന അറിയിച്ചു.