തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ പ്രത്യേക ജാഗ്രതാ നിർദേശം. തീവ്രന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറി താമസിക്കേണ്ടതാണെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി.
അറബിക്കടലിൽ രൂപമെടുത്ത ന്യൂനമർദം ചുഴലിക്കാറ്റായി മാറും. ശനിയാഴ്ചവരെ സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിൽ വിവിധയിടങ്ങളിൽ തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.
മണിക്കൂറില്‍ 75 കി.മീ. വേഗമുള്ള കാറ്റിന് സാധ്യത. തിരുവനന്തപുരത്തിന് 220 കി.മീ. അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദം. ബുധനാഴ്ച തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.