കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്കിനെയും റോഡ് തകര്‍ച്ചയെയുംകുറിച്ച് നേരിട്ടറിയാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെത്തി.
ഫ്ലൈഓവറുകളുടെ നിര്‍മാണംമൂലം രൂക്ഷമായ കുരുക്കനുഭവപ്പെടുന്ന എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍, വൈറ്റില, തമ്മനം തുടങ്ങിയ ഭാഗങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. ഈ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിന് കാരണം പൊതുമരാമത്ത് വകുപ്പല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
രണ്ടും മൂന്നും മണിക്കൂര്‍ കുരുക്കുണ്ടാവുന്നതിന് പി.ഡബ്ല്യു.ഡി എന്തുപിഴച്ചുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.''ഗതാഗതക്കുരുക്കിനെക്കുറിച്ച് ചോദിക്കേണ്ടത് എസ്.പിയോടാണ്. ജില്ല കലക്ടറും എസ്.പിയുമാണ് ഗതാഗതം നിയന്ത്രിക്കേണ്ടത്. ഗതാഗതം ശാസ്ത്രീയമായി തീരുമാനിക്കണം. നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. പാവപ്പെട്ട എന്‍ജിനീയര്‍മാര്‍ക്ക് റോഡ് പണിയാനേ പറ്റൂ'' -അദ്ദേഹം പറഞ്ഞു.
മണിക്കൂറുകളോളം ബ്ലോക്കില്‍ വലയുന്ന ജനങ്ങളുടെ വികാരം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, കുരുക്കുണ്ടെങ്കില്‍ ഗതാഗതപരിഷ്കരണം നടത്തണമെന്ന് ജി. സുധാകരന്‍ പറഞ്ഞു. ഇത് പി.ഡബ്ല്യു.ഡി അല്ല, റോഡ് സേഫ്റ്റി അതോറിറ്റിയാണ് യോഗം ചേര്‍ന്ന് തീരുമാനിക്കേണ്ടത്.
ജില്ലയില്‍ 45 റോഡുകളുടെ പലഭാഗങ്ങളും തകര്‍ന്നുകിടക്കുകയാണ്. മഴയത്ത് എന്തുചെയ്യും. റോഡിലെ കുഴി മാത്രമാണ് എല്ലാവരും കാണുന്നത്. പാലം പൂര്‍ത്തിയാവുന്നത് ആരും കാണുന്നില്ല. വലിയ റിസ്കാണ് എന്‍ജിനീയര്‍മാര്‍ എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.