കൊച്ചി : സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവും നികേഷും ഹൈക്കോടതിയിൽ ഹർജി നൽകി. സ്‌പെഷ്യൽ മാരേജ് ആക്ട് 1954 നെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഇരുവരും സമർപ്പിച്ച റിട്ട് ഹർജിയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആർട്ടിക്കിൾ 14, 15(1), 19(1)a , 21 എന്നിവ ഉറപ്പു നൽകുന്ന തുല്യത, സ്വാകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെ ഹനിക്കുന്നതാണ് സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാത്ത നടപടിയെന്ന് ഇരുവരും ഹർജിയിൽ വ്യാക്തമാക്കുന്നു.
2018 മെയ് മാസത്തിലാണ് സോനുവും നികേഷും പ്രണയത്തിലാകുന്നത്. ഒന്നാകാൻ തീരുമാനിച്ച ഇരുവരും രഹസ്യമായി ക്ഷേത്രത്തിനു പുറത്തു പരസപരം വിവാഹമാല ചാർത്തി വിവാഹിതരാകുകയായിരുന്നു.
2018 സെപ്റ്റംബർ 6ന് സ്വവർഗരതി നിയമവിധേയമയെങ്കിലും സ്വവർഗ വിവാഹം ഇന്നും നിയമവിധേയമല്ല. മതപരമായി ഇത്തരത്തിൽ വിവാഹിതരാകാൻ കഴിയില്ലെന്നതിനാലാണ് ഇരുവരും സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ തീരുമാനിക്കുന്നത്.