നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേമുക്കാൽ കിലോ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാരാണ് സ്വർണവുമായി പിടിയിലായത്. പിടികൂടിയ സ്വർണത്തിന് 58 ലക്ഷം രൂപ വില വരും.
എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപൂരിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിനിയായ സ്ത്രീയിൽ നിന്നും 750 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റൊരു എയർ ഏഷ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയിൽ നിന്നും 250 ഗ്രാം സ്വർണം പിടികൂടി. തങ്ക വളകളാക്കി ഇവർ കാലിലും കൈയിലും ധരിച്ച ശേഷം അതിനു മുകളിൽ വസ്ത്രം ഉപയോഗിച്ച് മറച്ചിരിക്കുകയായിരുന്നു.
ദുബൈയിൽ നിന്നും എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശി 750 ഗ്രാം സ്വർണമാണ് പാന്റിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാൾ ധരിച്ചിരുന്ന പാന്റിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് ബിസ്കറ്റ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചിരുന്നത്. ആദ്യ രണ്ട് കേസുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ഒരു കേസ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവുമാണ് പിടികൂടിയത്.
ഇന്ന് പിടിയിലായ മൂന്ന് പേരും കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിലായി വിസിറ്റിംഗ് വിസയിൽ വിദേശത്തേക്ക് പോയവരാണ്.