കൊച്ചി: പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്നും നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് സർക്കാർ വിശദീകരണം.
പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഈ വിഷയത്തിൽ കേസെടുത്തത്.
ഇക്കൊല്ലത്തെ പ്രളയം നേരിടാൻ സർക്കാർ എല്ലാ മുൻകരുതലും സ്വീകരിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് ശരാശരിയോ അതിനു മുകളിലോ ഉള്ള മഴ മാത്രമാണ്. അത്തരം മഴ ഉണ്ടായാലും ഡാമുകൾ തുറക്കേണ്ടിവരില്ല.
ഇടുക്കി ഡാമിൽ അടക്കം ജലനിരപ്പ് സാധാരണ അളവിൽ താഴെമാത്രമാണുള്ളത്. ശക്തമായ മഴ ഉണ്ടായാൽ നേരിടാൻ ഡാമുകൾക്ക് ആക്ഷൻ പ്ലാൻ ഉണ്ടെന്നും സർക്കാർ അറിയിച്ചു.