ഇടുക്കി: ലോക്ഡൗൺ നീളുന്നതോടെ തമിഴ്‌നാട്ടിലെ മുന്തിരിക്കർഷകരുടെ നടുവൊടിയുന്നു. വിലത്തകർച്ചയ്ക്കൊപ്പം വിളവെടുത്ത മുന്തിരി വാങ്ങാനും ആളില്ല. പല സ്ഥലത്തും കർഷകർ കൃഷി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
കിലോയ്ക്ക് 50 രൂപ വരെ ലഭിച്ചിരുന്ന മുന്തിരിക്ക് നിലവിൽ 20 രൂപ മാത്രമാണു ലഭിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്കുള്ള കയറ്റുമതിയും നിലച്ചു. തമിഴ്നാടിനെക്കാൾ കേരളമായിരുന്നു മുന്തിരിയുടെ മാർക്കറ്റ്.
വില കൂടുതൽ ലഭിക്കേണ്ട ഈ സമയത്ത്, അപ്രതീക്ഷിതമായെത്തിയ മഴയും വില്ലനാകുന്നു. ഈ നില തുടർന്നാൽ വരും വർഷങ്ങളിൽ മുന്തിരിക്കൃഷി ഓർമയാകുമെന്ന് കർഷകർ പറയുന്നു.
കീടനാശിനികളൊന്നും തളിക്കാത്തതിനാൽ വിളവെടുത്ത് ദിവസങ്ങൾക്കുള്ളിൽ മുന്തിരി ചീയാൻ തുടങ്ങും. ലോക്ഡൗൺ നീണ്ടാൽ മുന്തിരി വിളവെടുക്കാതെ പാടത്ത് ഉപേക്ഷിക്കാനേ നിവൃത്തിയുള്ളൂവെന്നും ഇവർ പറയുന്നു.
സേലം ബാംഗ്ളൂർ റൂട്ടിലെ ധർമ്മപുരിയിൽ നിരവധി മുന്തിരി തോട്ടങ്ങളിൽ മുന്തിരി നശിക്കുന്ന സ്ഥിതിയാണ്. ഇതുപോലെ ഏക്കർകണക്കിന് മുന്തിരി തോട്ടങ്ങൾ ലോക്ക് ഡൌൺ മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.
തൊഴിലാളികൾ കൃത്യമായി എത്തതും പ്രശ്നമാണ്. വിളവെടുക്കുന്ന മുന്തിരി ഇതര സംസ്ഥാനങ്ങളിലെ മാർക്കറ്റുകളിലേയ്ക്ക് കൊണ്ടുപോകാനാവാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
-സാബു നെയ്യശ്ശേരി