ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ നാലാംഘട്ട ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം കൂടി വിജയകരമായി പൂർത്തിയായി. വൈകിട്ട് 6:37 ഓടെയാണ് ഭ്രമണപഥ മാറ്റം പൂർത്തിയായത്.
ചന്ദ്രനിൽ നിന്ന് 124 കിലോമീറ്റർ അടുത്ത ദൂരവും 164 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോൾ.
ആഗസ്റ് 20 ന് ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്ന് വൈകിട്ട് പൂർത്തിയായത്. വൈകിട്ട് 6:18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്റുകൾ (19.25 മിനുട്ട്) കൊണ്ട് പൂർത്തിയായി. സെപ്റ്റംബർ ഒന്നിനാണ് അവസാനഘട്ടം ഭ്രമണപഥ മാറ്റം നടക്കുക.
വൈകിട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയിൽ നടക്കുന്ന ഈ ഭ്രമണപഥ മാറ്റത്തോടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വർത്തുള ഭ്രമണപഥത്തിൽ ചന്ദ്രയാൻ രണ്ട് എത്തും. സെപ്റ്റംബർ രണ്ടിനായിരിക്കും ചാന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെടുക. സെപ്റ്റംബർ ഏഴിന് പുലർച്ചെ പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്.