പത്തനംതിട്ട: ന്യൂനമർദത്തെ തുടർന്നുള്ള അതിതീവ്ര മഴയുടെ പിടിയിലമർന്നതോടെ സംസ്ഥാനത്ത് വീണ്ടും പ്രളയ സാഹചര്യം. വെള്ളി രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ്.
പീരുമേട്ടിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ഓട്ടമാറ്റിക് മഴമാപിനിയിൽ ഏകദേശം 30 സെന്റീമീറ്റർ (300 മില്ലീമീറ്റർ) മഴ രേഖപ്പെടുത്തി. 100 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന പഴയ മഴമാപിനിയിൽ 26 സെന്റീമീറ്ററും രേഖപ്പെടുത്തി. ഇടുക്കി ജില്ലയിലെ മൂന്നാർ രാജമലയിൽ മണ്ണിടിച്ചിലുണ്ടാക്കിയത് കനത്ത മഴയെന്നു കാലാവസ്ഥാ കണക്കുകളിൽനിന്നു വ്യക്തം. മൂന്നാറിൽ 23 സെ.മീ.യാണ് ഒറ്റരാത്രി കൊണ്ടു പെയ്തിറങ്ങിയത്. ഇടുക്കിയിലെതന്നെ മൈലാടുംപാറ മാപിനിയിൽ 18 െസ.മീ. രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയെ തുടർന്നുള്ള മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലമാണ് പല നദികളിലും ജലനിരപ്പ് ഉയരുന്നത്. ശനിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിലേക്ക് കേരളത്തിനു മുകളിലൂടെ കടന്നുപോകുന്ന കനത്ത കാർമേഘം പശ്ചിമഘട്ട മലനിരകളിൽ തട്ടി ഘനീഭവിച്ച് തത്സമയം പെയ്തിറങ്ങുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തിപ്പോൾ.
2018, 2019 വർഷങ്ങളിലെ അതേ രീതിയിലാണ് ഇത്തവണയും പ്രളയമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. മുൻവർഷങ്ങളിൽ പ്രളയത്തെ മാത്രം മുന്നിൽക്കണ്ടാൽ മതിയായിരുന്നെങ്കിൽ ഇത്തവണ കോവിഡിനൊപ്പം പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ട സ്ഥിതിയാണ്.
കാലാവസ്ഥാ മാറ്റം കൊണ്ടുവരുന്ന അതിതീവ്രമഴയ്ക്കൊപ്പം മഹാമാരികളെയും വെല്ലുവിളിക്കേണ്ട ഭിന്നദുരന്ത മേഖലയാണ് കേരളമെന്നു തെളിയിച്ചാണ് ഒരേ സമയം പല ദുരന്തങ്ങളുടെ രംഗപ്രവേശം.