കൊച്ചി: നോക്കു കൂലിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു.
നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ട്രേഡ് യൂണിയന്‍ തീവ്രവാദം എന്നാ പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികൾ സമീപിക്കേണ്ടതെന്നും തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാൽ നിരീക്ഷിച്ചു.
ഐഎസ്ആർഒയുടെ നേതൃത്വത്തിൽ വിഎസ്എസ്.സിയിലേക്ക് കൊണ്ടു വന്ന ചരക്കുകൾ തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.