പത്തനംതിട്ട: ശബരിമല ദർശനത്തിന് വിഐപികൾക്ക് ഹെലികോപ്റ്ററടക്കം വാഗ്ദാനം ചെയ്ത സംഭവത്തിൽ സ്വകാര്യ കമ്പനിക്കെതിരെ ഹൈക്കോടതി. ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാർക്ക് ദർശനത്തിനായി പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയിൽ രണ്ടു തരം തീർത്ഥാടകരെ സൃഷ്ടിക്കാനാകില്ല. അത് ശരിയായ രീതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
നിലയ്ക്കലിൽ സജ്ജീകരിച്ച ഹെലിപ്പാട് താത്ക്കാലിക സംവിധാനമാണെന്നും കോടതി വ്യക്തമാക്കി. എൻഹാൻസ് ഏവിയേഷൻ സർവീസസ് (ഹെലി കേരള) എന്ന സ്വകാര്യ കമ്പനി നൽകിയ പരസ്യത്തിൽ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലാണ് കോടതിയുടെ നിരീക്ഷണം.
പരസ്യത്തെ തുടർന്ന് പത്തനംതിട്ട ജില്ലാ കളക്ടറിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കോടതി റിപ്പോർട്ട് തേടി. കമ്പനിയുടെ വെബ്സൈറ്റിലുളള പരസ്യം നീക്കം ചെയ്യാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും കമ്പനിയോട് ഹൈകോടതി നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.