ഡൽഹി : അമേരിക്കയിൽ എത്തണമെന്ന മോഹവുമായി ഇറങ്ങിപ്പുറപ്പെട്ട 311 ഇന്ത്യക്കാരുടെ കൂട്ടത്തിൽ പഞ്ചാബിൽ നിന്നുള്ള 23 കാരനായ സന്ദീപ് സിങ്ങും ഉണ്ടായിരുന്നു. തന്റെ കൺമുന്നിൽ മൂന്നുപേർ പിടഞ്ഞു മരിക്കുന്നത് കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട് സന്ദീപ് സിങ്ങിന്. 23 അംഗ സംഘത്തിലുണ്ടായിരുന്ന പലരും രോഗബാധിതരായി.
എങ്ങനെയെങ്കിലും അമേരിക്കയിൽ എത്തണമെന്ന മോഹവുമായി പുറപ്പെട്ട 311 ഇന്ത്യക്കാരെയാണ് മെക്സിക്കോ അതിർത്തിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവരെ സ്വന്തം നാട്ടിലേക്കുതന്നെ തിരിച്ചയച്ചു. എന്നാൽ ഈ 311 പേരും കടന്നുപോയത് നരകതുല്യമായ അനുഭവത്തിലൂടെയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിടിയിലായ ഇന്ത്യക്കാരെ നാട്ടിലേക്കു കയറ്റി അയച്ചത്. പഞ്ചാബിലും ഹരിയാനയിലും നിന്നുള്ള കർഷകരും തൊഴിൽരഹിതരുമായ യുവാക്കളാണ് അമേരിക്കൻ സ്വപ്നവുമായി വീസാ ഏജന്റുമാർക്ക് 15- 20 ലക്ഷം രൂപ വരെ നൽകിയത്. അതിർത്തി കടന്ന് അമേരിക്കയിലെത്തി ഇപ്പോൾ സ്വർഗതുല്യ ജീവിതം നയിക്കുന്നവരുടെ വിഡിയോ കണ്ടാണ് പലരും ആകർഷിക്കപ്പെട്ടത്.
ലക്ഷ്യത്തിലെത്താൻ എന്തു സാഹസത്തിനും ഇവർ തയാറായിരുന്നു. അമേരിക്കയിൽ എത്തിക്കാമെന്നു പറഞ്ഞ ഏജന്റുമാർ സ്വീകരിച്ചതാകട്ടെ വളഞ്ഞവഴിയും. നീണ്ട യാത്രയാണ് ഇവരെ കാത്തിരുന്നത്. വിമാനമാർഗം ഇവരെ ആദ്യം ഇക്വഡോറിൽ എത്തിച്ചു. അതിനുശേഷം കരമാർഗം കൊളംബിയ, ബ്രസീൽ, പെറു, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് മെക്സിക്കോയിൽ എത്തുന്നത്.
അവിടെ വിലകുറഞ്ഞ ലോഡ്ജുകളിലാണ് അന്തിയുറക്കം. പലതരത്തിലും എമിഗ്രേഷൻ ചെക്ക് പോസ്റ്റുകൾ കടക്കും. പനാമ മുതൽ, മെക്സിക്കോ വഴിയുള്ള യാത്രയായിരുന്നു ഏറ്റവും ദുർഘടം. വന്യമൃഗങ്ങളുള്ള കൊടുംകാട്ടിലൂടെയാണ് യാത്ര. പലരും യാത്രയ്ക്കിടയിൽ രോഗബാധിതരായി, ശരീരം തളർന്നു. മാസങ്ങളോളം കാടുകളിലൂടെ യാത്ര ചെയ്തു. പലപ്പോഴും ഭക്ഷണവും വെള്ളവും കിട്ടാക്കനിയായിരുന്നു.
പട്യാലയിൽ നിന്നുള്ള 22 കാരനും സമാനമായ കഥകളാണ് പറയാനുണ്ടായിരുന്നത്. 22 ലക്ഷത്തോളം രൂപയാണ് യുഎസിൽ പോകാനുള്ള ആഗ്രഹത്താൽ ഏജന്റുമാർക്കു വീതിച്ചു നൽകിയത്.
കാട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നോക്കിയാണ് വഴി കണ്ടെത്തിയിരുന്നത്. മെക്സിക്കൻ അതിർത്തിയോടടുത്തുള്ള കാട്ടിലൂടെ എട്ടു ദിവസമായിരുന്നു ട്രെക്കിങ്. മൂന്നു ദിവസം വെള്ളം പോലും ലഭിച്ചില്ല. സ്വന്തം ഷർട്ട് പിഴിഞ്ഞ് വിയർപ്പു കുടിച്ചാണ് ദാഹം അകറ്റിയതെന്ന് ചതിയിൽപെട്ട ഇന്ത്യക്കാരിലൊരാൾ രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.
മെക്സിക്കോ അതിർത്തിയിൽ എത്തിയ ഇവർ അറസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷം ജയിലിലായിരുന്നു ജീവിതം. പല അസുഖങ്ങളുള്ളവരെ ഒരുമിച്ചാണ് പാർപ്പിച്ചിരുന്നത്. കഷ്ടിച്ച് എല്ലാവർക്കും കിടന്നുറങ്ങാനുള്ള സ്ഥലം മാത്രം. പലർക്കും പല അസുഖങ്ങളും പകർന്നു കിട്ടി. കോൺസൻട്രേഷൻ ക്യാംപുകൾക്കു തുല്യമായിരുന്നു ജയിൽവാസം.
‘