തിരുവനന്തപുരം : ഭര്‍തൃവീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ പോലീസ് എത്തി. ഇതോടെ പോകാന്‍ മറ്റൊരിടമില്ലാതിരുന്ന യുവതി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി. ആറു വയസുകാരനായ മകനും പ്രായമായ മാതാപിതാക്കളുമാണ് യുവതിക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്.
തിരുവനന്തപുരം അയിരൂപ്പാറയില്‍ ശനിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അയിരൂപ്പാറ സ്വദേശിനിയായ ഷംനയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കോടതി നിർദ്ദേശിച്ച നഷ്ട പരിഹാരം നൽകാതെ ഭർതൃവീട്ടിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമമെന്നാണ് പരാതി. ഇവരുടെ ഭർത്താവ് ഷാഫിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒഴിപ്പിക്കാൻ പൊലീസ് എത്തിയതോടെയാണ് ഷംന ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഷംന, ആറ് വയസായ മകൻ ഇവരുടെ രോഗികളായ മാതാപിതാക്കൾ എന്നിവരാണ് അയിരുപ്പാറയിലെ മരുതും മൂട്ടിലുള്ള വീട്ടിൽ താമസിക്കുന്നത്. ഷാഫിയുടെ പേരിലായിരുന്നു ആദ്യം ഈ വീട്. ഒന്നര വർഷം മുമ്പ് ഷാഫി മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ ഷംനയുമായി ബന്ധം നിലനിൽക്കെയാണ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചത്.
ശേഷം ഷാഫി തന്‍റെ അമ്മയുടേ പേരിലേക്ക് ഈ വീടും വസ്തുവും മാറ്റി. ഇതിന് പിന്നാലെ അനധികൃതമായാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്നും ഷംനയെ
ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള അനുകൂലമായ വിധിയും നേടി.
തുടർന്ന് താൻ നിലനിൽക്കെ മറ്റൊരു വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി ഷംന കുടുംബ കോടതിയിൽ പരാതി നൽകി. ഇതിൽ തനിക്ക് 14 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാൻ ഉത്തരവുണ്ടെന്നാണ് ഷംന പറയുന്നത്.
ഈ തുക നൽകാൻ ഷാഫിയും കുടുംബവും തയ്യാറായിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു. നേരത്തെ പോത്തൻകോട് പൊലീസിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ പത്ത് ലക്ഷം രൂപ നൽകാമെന്ന് ഷാഫി സമ്മതിച്ചുവെന്നും ഷംന പറയുന്നു.
എന്നാൽ ഇതുവരെയും തനിക്ക് ഒരു നഷ്ട പരിഹാരവും കിട്ടിയിട്ടില്ലെന്നും അവർ പറയുന്നു. ഇന്ന് രാവിലെയാണ് വീണ്ടും പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഇതോടെയാണ് ഷംനയും കുടുംബാംഗങ്ങളും വീടിനകത്ത് കയറി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രദേശത്ത് ഫയർഫോഴ്സും കൗൺസിലർ അടക്കമുള്ള അധികാരികളും എത്തിയിട്ടുണ്ട്.
ഷംനയെ യാതൊരു കാരണവശാലും വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോടതി ഉത്തരവ് പ്രകാരം തന്നെ വീട്ടിൽ നിന്നും ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നോട്ടീസോ മറ്റുള്ള കാര്യങ്ങളോ അറിഞ്ഞിട്ടില്ലെന്നും ഷംന പറയുന്നു. കുടുംബകോടതി അനുവദിച്ച പതിനാല് ലക്ഷം രൂപ നൽകാതെ തന്നെ എങ്ങനെയാണ് വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ സാധിക്കുന്നതെന്നും ഷംന ചോദിക്കുന്നു.