മാഞ്ചസ്റ്റർ: മഴയെ തുടർന്ന് നിർത്തിവച്ച ഇന്ത്യ – പാക്കിസ്ഥാൻ മൽസരം പുനഃരാരംഭിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്.
ക്യാപ്റ്റൻ വിരാട് കോഹ്‍ലി 71 റൺസോടെയും വിജയ് ശങ്കർ മൂന്നു റൺസോടെയും ക്രീസിലുണ്ട്. രോഹിത് ശർമയുടെ 24–ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലേക്കു നയിച്ചത്.
രോഹിത് 113 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതം 140 റൺസെടുത്തു. ലോകകപ്പിലെ ഇന്ത്യ –പാക്കിസ്ഥാൻ മൽസരങ്ങളിൽ ഉയർന്ന വ്യക്തിഗത സ്കോറാണിത്.
ശിഖർ ധവാന്റെ അഭാവത്തിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ലോകേഷ് രാഹുൽ (78 പന്തിൽ 57), ഹാർദിക് പാണ്ഡ്യ (19 പന്തിൽ 26) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി.
മഹേന്ദ്രസിങ് ധോണി (രണ്ടു പന്തിൽ ഒന്ന്) നിരാശപ്പെടുത്തി. ഓപ്പണിങ് വിക്കറ്റിൽ രോഹിത് – രാഹുൽ സഖ്യം 136 റൺസും രണ്ടാം വിക്കറ്റിൽ രോഹിത് – കോഹ്‍ലി സഖ്യം 98 റൺസും മൂന്നാം വിക്കറ്റിൽ കോഹ്‍ലി – പാണ്ഡ്യ സഖ്യം 51 റൺസും കൂട്ടിച്ചേർത്തു. പാക്കിസ്ഥാനായി മുഹമ്മദ് ആമിർ രണ്ടും വഹാബ് റിയാസ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.