കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റർ പറത്താനൊരുങ്ങി സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങും. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ ഒബ്‌സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. ഇന്ത്യൻ നാവികസേനയിൽ ഇതാദ്യമായാണു വനിതാ ഓഫിസർമാർ യുദ്ധക്കപ്പലുകളിലേക്കു നിയോഗിക്കപ്പെടുന്നത്.
യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഒബ്സർവർ പരിശീലനം പൂർത്തിയാക്കിയ മലയാളി ക്രീഷ്മയും അഫ്നാൻ ഷെയ്ഖും നാവികസേനയിലെ നിരീക്ഷണ വിമാനങ്ങൾ പറത്താൻ നിയോഗിക്കപ്പെട്ടു.
2018ൽ നാവിക സേനയിൽ ചേർന്ന കുമുദിനിയും റിതിയും ഏഴിമല നാവിക അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനത്തിനു ശേഷമാണ് കൊച്ചിയിലെത്തിയത്. 60 മണിക്കൂർ പറക്കൽ പരിശീലനം ഇരുവരും പൂർത്തിയാക്കി. ഇരുവരും കംപ്യൂട്ടർ സയൻസ് ബിടെക്കുകാരാണ്.
തിങ്കളാഴ്ച ഐഎന്‍എസ് ഗരുഡയില്‍ നടന്ന ചടങ്ങില്‍ റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് 'വിങ്‌സ്' നല്‍കി. നേവല്‍ ബേസിലെ അക്കാദമയില്‍ നിന്ന് ഒബ്‌സെര്‍വര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 17 പേരുടെ ബാച്ചിലാണ് കുമുദിനിയും റിതിയുമുള്ളത്.
ഇതുവരെ ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റുകളില്‍ മാത്രമാണ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നത്. ഈ തീരുമാനത്തില്‍ മാറ്റമുണ്ടായതോടെയാണ് കുമുദിനിയും റിതിയും ചരിത്രത്തിലേക്ക് ചുവടുവെക്കുന്നത്. നേവിയുടെ ഏറ്റവും പുതിയ എംഎച്ച്-60 ആര്‍ ഹെലികോപ്ടറാണ് ഇരുവരും പറത്തുക.
ഹൈദരാബാദ് സ്വദേശിയായ റിതി സിങ്ങിന്റെ പിതാവ് നാവികസേനയിൽ ഉദ്യോഗസ്ഥനാണ്. മുത്തച്ഛൻ കരസേനയിൽ നിന്നു വിരമിച്ചയാളാണ്. കുടുംബത്തിലെ സൈനിക പശ്ചാത്തലവും നാവികസേനയിലെ അവസരങ്ങളും പറക്കാനുള്ള ആഗ്രഹവുമൊക്കെയാണു നാവികസേനയിൽ ചേരുന്നതിനു പ്രേരണയായതെന്നു റിതി പറഞ്ഞു.