ബീജിങ്: പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന തള്ളി. 44 സിആർപിഎപ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തെ അപലപിച്ച ചൈന, എന്നാൽ അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു.
പുല്‍വാമ ഭീകരാക്രമണം നടുക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എല്ലാത്തരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. വിവിധ രാജ്യങ്ങള്‍ പ്രാദേശികമായി സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണം.
എന്നാല്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് ചൈന തുടര്‍ന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.