ഓസ്‌ട്രേലിയക്ക‌് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക‌് തകർപ്പൻ ജയം. 251 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 242 റൺസിന‌് പുറത്തായി. ഇന്ത്യക്ക‌് വേണ്ടി കീൽദീപ‌് യാദവ‌് മൂന്നും, ജസ‌്പ്രിദ‌് ബുംറ വിജയ‌് ശങ്കർ എന്നിവർ രണ്ട‌് വിക്കറ്റ‌് വീതം വീഴത്തി. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി.
രണ്ട‌് വിക്കറ്റ‌് ശേഷിക്കെ അവസാന ഓവറിൽ ഓസ്‌ട്രേലിയക്ക‌് ജയിക്കാൻ വേണ്ടിയിരുന്നത‌് 11 റൺസാണ‌്. പക്ഷെ മൂന്ന‌് റൺസ‌് എടുക്കുന്നതിനിടെ അവശേഷിച്ച രണ്ട‌് വിക്കറ്റും നഷ്ടപ്പെടുകയായിരുന്നു. തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ഓപ്പണര്‍മാരെ നഷ്ടമായ ഓസ്‌ട്രേലിയയെ 52 റൺസെടുത്ത മാർക്കസ‌് സേറ്റായിനസും, 48 റൺസെടുത്ത പീറ്റർ ഹാൻസ‌്കോമ്പും ചേർന്നാണ‌് കരകയറ്റിയത‌്. നായകന്‍ ആരോണ്‍ ഫിഞ്ചിനെ 37 കുല്‍ദീപ് എല്‍ബിയിലും ഉസ്‌മാന്‍ ഖവാജയെ 38 കേദാര്‍ കോലിയുടെ കൈകളിലുമെത്തിച്ചു. ഒന്നാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയാണ‌് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത‌്. 120 പന്തില്‍ 116 റൺസോടെ കൊഹ്ലി തന്റെ 40-ാം സെഞ്ചുറി സ്വന്തമാക്കി. വിജയ് ശങ്കര്‍ 46 റണ്‍സെടുത്തു. ഓസീസിന് വേണ്ട് പാറ്റ് കമ്മിന്‍സ് നാലും ആഡം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി.