ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. ടീം മാനേജ്മെന്റ് സാഹയോടും പന്തിനോടും ചെയ്യുന്നത് നീതികേടാണെന്ന് ഗംഭീര്‍ പറഞ്ഞു.
ഇന്ത്യ– ഓസ്ട്രേലിയ ആദ്യ ടെസ്റ്റിൽ സാഹയാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. എന്നാൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. തുടര്‍ന്ന് ബോക്സിങ് ഡേ ടെസ്റ്റിനുള്ള ടീമിൽനിന്ന് സാഹയെ ഒഴിവാക്കി പകരം ഋഷഭ് പന്തിനെ എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും റിഷഭ് പന്ത് തിളങ്ങിയില്ലെങ്കില്‍ ഇന്ത്യ എന്തു ചെയ്യുമെന്ന് ഗംഭീര്‍ ചോദിച്ചു. പന്ത് നിരാശപ്പെടുത്തിയാല്‍ ഇന്ത്യ നാലാം ടെസ്റ്റില്‍ വീണ്ടും സാഹയെ കളിപ്പിക്കുമോ. ഇതാണ് ഇന്ത്യന്‍ ടീമിന്‍റെ പ്രശ്നം. ഈ ടീമില്‍ ആരും സ്ഥാനവും സുരക്ഷിതമല്ല.
രാജ്യത്തെ പ്രതിനിധീകരിക്കാനായി തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ പ്രതിഭാധനരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വന്തം സ്ഥാനത്തെക്കുറിച്ച് സുരക്ഷിതത്വമില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല. കളിക്കാരെ സുരക്ഷിതമാക്കുന്നതിനു സംസാരമല്ല, പകരം പ്രവർത്തിക്കുകയാണു വേണ്ടതെന്നും ഗംഭീർ ആവശ്യപ്പെട്ടു.