പാന്ദേഗ്ലോങ്: ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി. ഇന്തോനേഷ്യന്‍ ദ്വീപുകളായ ജാവയിലും സുമാത്രയിലുമുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 222 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 28 പേരെ കാണാതായതായും ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകര്‍ന്നു.
ശനിയാഴ്ച രാത്രിയുണ്ടായ സൂനാമിയെത്തുടർന്നു പലയിടത്തേക്കുമുള്ള റോഡുകൾ തകർന്നിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലായി. 834 പേർക്കു സൂനാമിയിൽ പരുക്കേറ്റിട്ടുണ്ട്. സൂനാമിക്കു മുൻപ് ഭൂകമ്പം ഇല്ലായിരുന്നുവെന്നാണ് ഇന്തൊനീഷ്യൻ ജിയോളജിക്കൽ വകുപ്പ് പറയുന്നത്. അതിനാൽത്തന്നെ യാതൊരു സൂചനയും ലഭിച്ചില്ല.
വേലിയേറ്റത്തിന്റെ ഭാഗമായി തിരയടിച്ചു കയറിയതാണെന്നായിരുന്നു തുടക്കത്തിൽ വാദം. എന്നാൽ മിനിറ്റുകൾക്കകം ദുരന്ത നിവാരണ ഏജൻസി തങ്ങളുടെ വാക്കുകൾ തിരുത്തി; സൂനാമിയാണെന്ന് ഉറപ്പാക്കി.
അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ ഭൂമികുലുക്കവും അമാവാസി ദിനങ്ങളിലുണ്ടാകുന്ന വന്‍ തിരമാലകളും സുനാമിക്ക് ശക്തി കൂട്ടിയതായി ദുരന്തര നിവാരണ അതോറിറ്റി അറിയിച്ചു. വന്‍ തിരമാലകള്‍ സുനാമിയല്ല, കടല്‍ക്ഷോഭമാണെന്നാണ് കരുതപ്പെട്ടിരുന്നത്. അതിനാല്‍ കൃത്യമായ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടി. പിന്നീട് തെറ്റ് തിരുത്തി അധികൃതര്‍ രംഗത്ത് വന്നു.
2004ല്‍ ലോകത്തെ വിറപ്പിച്ച സുനാമിയുടെ ഓര്‍മ്മകളുണര്‍ത്തിയാണ് ഇന്തോനേഷ്യയില്‍ വീണ്ടും സുനാമിയടിച്ചത്. 2004 ഡിസംബര്‍ 26നാണ് ലോകമെങ്ങും സുനാമി അടിച്ചത്. അന്ന് 13 രാജ്യങ്ങളിലായി 226.000 പേരാണ് കൊല്ലപ്പെട്ടത്.