ജക്കാർത്ത: ഇന്നലെ പുലർച്ചെ ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ 34 പേർ മരിച്ചു. അറുന്നൂറിലധികം പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് മമുജു നഗരത്തിലെ ആശുപത്രി നിലംപൊത്തി. ആശുപത്രി ജീവനക്കാരും രോഗികളും ഉൾപ്പെടെ നിരവധിപ്പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
ആശുപത്രി കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നത് തുടരുകയാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന അരിയാന്റൊ വ്യക്തമാക്കി. ഭൂചലനത്തെ തുടർന്ന് തകർന്നുവീണ വീടിനുള്ളിൽ കുടുങ്ങിക്കിടന്ന എട്ട് പേരെ രക്ഷപെടുത്തിയതായും അദ്ദേഹം പറഞ്ഞു.
മമുജു നഗരത്തിൽ മാത്രം 26 പേർ മരിച്ചതായി പ്രദേശിക ദുരന്തനിവാരണ ഏജൻസി മേധാവി അലി റഹ്മാൻ പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. സുലവേസി പ്രവിശ്യയിൽ എട്ടു പേരും ഭൂചലനത്തെ തുടർന്ന് മരിച്ചു.
ആശുപത്രിയെ കൂടാതെ ഒട്ടനവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നുവീണു. മമുജുവിലുള്ള റീജിയണൽ ഗവർണറുടെ ഔദ്യോഗിക വസതിയ്ക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. നഗരത്തിലെ റോഡുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.
മമുജുവിന് വടക്ക് 36 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും 26 തുടർചലനങ്ങളുമുണ്ടായതായി ഇന്തോനേഷ്യയിലെ മെട്രോളജി ആൻഡ് ജിയോഫിസിക്സ് ഏജൻസി വ്യക്തമാക്കി.