തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ഇന്റലിജൻസ് വിഭാഗം നൽകിയ മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചു. എയർ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരിയായിരിക്കെ ഉദ്യോഗസ്ഥനെ പുറത്താക്കാൻ വ്യാജ കത്ത് തയാറാക്കിയ കേസിൽ വലിയതുറ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതോടെയാണ് സ്വപ്നയെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്.
എയർ ഇന്ത്യ സാറ്റ്സ് കേസിൽ പെൺകുട്ടികളെ ആൾമാറാട്ടം നടത്തി ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നിലെത്തിച്ചത് സ്വപ്നയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ഉന്നതബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നു. പിന്നീട് കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായി സർക്കാർ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തിയപ്പോഴും ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായി.
പഴയകേസുകൾ ഓർമപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. സ്വപ്ന താമസിച്ചിരുന്ന പഴയ ഫ്ലാറ്റിൽ സെക്യൂരിറ്റിയെ മർദിച്ച സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചെങ്കിലും ഇത് ഒതുക്കി തീർത്തകാര്യവും രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. സാമ്പത്തിക ഇടപാടുകളും ഉന്നത ബന്ധങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ഈ റിപ്പോർട്ടുകൾ നിലനിൽക്കെയാണ് സ്വപ്ന ഐടി വകുപ്പിനു കീഴിലുള്ള സ്പെയ്സ് പാർക്കിൽ ജോലിക്കെത്തുന്നത്. സർക്കാർ പരിപാടികളിൽ ഇവർ നിറഞ്ഞു നിന്നതോടെ ഇവരുടെ നീക്കങ്ങൾ സ്പെഷൽ ബ്രാഞ്ച് നിരീക്ഷിച്ചു.
നിഗൂഢത നിറഞ്ഞ വനിതയെന്ന വിശേഷണത്തോടെ പഴയ സംഭവങ്ങൾ ഓർമിപ്പിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടു നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ല.