പന്നൂര്‍: മഹാഭൂരിപക്ഷം ആളുകളെയും വിനോദോപാധിയാണ് ടെലിവിഷനും ഇൻറർനെറ്റും. തടസ്സമില്ലാതെ വിവരങ്ങൾ അറിയാൻ വേണ്ടി കർമ്മനിരതരായി കേബിൾ ടിവി ഓപ്പറേറ്റർമാരും രംഗത്ത് സജീവമായി തന്നെയുണ്ട്. സമ്പൂര്‍ണ ലോക്ക്ഡൗണിന് തുടക്കമായ ഈ ദിനത്തിലും വിശ്രമില്ലാതെ ജോലി ചെയ്യുകയാണ് കേബിൾ ടിവി ഇൻറർനെറ്റ് മേഖലയിലുള്ളവർ.
ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുന്ന ജനങ്ങൾക്ക് വാർത്താ വിവരങ്ങളും വിനോദോപാധികളും തടസ്സമില്ലാതെ എത്തിക്കാൻ പാടുപെടുകയാണ് കേബിൾ മേഖലയിലുള്ളവർ. ഇപ്പോൾ ഇൻറർനെറ്റും കേബിൾ ടിവി ഓപ്പറേറ്റർ വഴി അനുവദിക്കുന്നതിനാൽ ഇവരുടെ ജോലി ഇരട്ടിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഈ മേഖലയിൽ ഇവർ തൊഴിലെടുക്കുന്നത്. നാട് ലോക് ഡൗണിലാകുമ്പോഴും ഇവര്‍ അഹോരാത്രം ജോലിചെയ്യുകയാണ്.
പ്രത്യേക സാഹചര്യമായതിനാൽ ചെറിയ ഒരു പ്രശ്നമുണ്ടായാൽ പോലും കേബിൾ ടിവി ജീവനക്കാർ അത് പരിഹരിക്കാൻ എത്തേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലും ഓടിയെത്തി പ്രശ്നപരിഹാരം കാണാൻ ശ്രമിക്കുന്ന ജീവനക്കാരുടെ പ്രവർത്തനം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുതന്നെയാണ്.
ആയതിനാൽ തന്നെ കോവിഡ് ഭീതിയും അത്തരത്തിലുള്ള ആശങ്കയും ഒഴിവാക്കിയാണ് ജീവനക്കാർ കേബിൾ ടിവി രംഗത്ത് തൊഴിലെടുക്കുന്നത്.