കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്ത്. 4 ജില്ലകളിൽ ബിനീഷിനു വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന നിഗമനത്തെ തുടർന്നാണിത്.
നിലവിൽ ബിനീഷിന്റെ പേരിലുള്ള സ്വത്തുകളുടെ കൈമാറ്റം മരവിപ്പിക്കാനും റജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന എൻസിബിയും ബിനീഷിന്റെ മൊഴി രേഖപ്പെടുത്തും.
ഇതിനൊപ്പം സ്വത്തു വെളിപ്പെടുത്താനുള്ള ഒരവസരം കൂടി ബിനീഷിനു നൽകാനും ഇഡി തീരുമാനിച്ചു. ഇതിന് നോട്ടിസ് നൽകും. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 315 റജിസ്ട്രേഷൻ ഓഫിസുകളിൽ നിന്നും റജിസ്ട്രേഷൻ ഐജി വിവരം തേടി. പരിശോധനയ്ക്കു ശേഷം ജില്ലാ ഓഫിസുകളിൽ നിന്നു നേരിട്ട് റിപ്പോർട്ട് ഇഡിക്ക് അടുത്തയാഴ്ച കൈമാറും.
നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽ പിടികൂടിയ ലഹരിമരുന്നു റാക്കറ്റിനു ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ഇഡി അന്വേഷണം തുടങ്ങിയത്. ഇഡി നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലിൽ സ്വത്തുവിവരങ്ങളുടെ രേഖകൾ ബിനീഷ് അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. റജിസ്ട്രേഷൻ വകുപ്പു നൽകുന്ന വിവരങ്ങളും ബിനീഷ് നൽകിയ വിവരവും ഒത്തുനോക്കിയ ശേഷമാകും തുടരന്വേഷണം.