കാസര്‍കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്മാന്‍ വധക്കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി ഇര്‍ഷാദിനെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ഇര്‍ഷാദ് അടക്കം കൊലയാളി സംഘത്തിലെ മൂന്ന് പേരെ നേരത്തെ കൊല്ലപ്പെട്ട റൗഫിൻ്റെ സുഹൃത്തും കേസിലെ മുഖ്യസാക്ഷിയുമായ ശുഹൈബ് തിരിച്ചറിഞ്ഞിരുന്നു. മുണ്ടത്തോട് സ്വദേശി ഹാഷിര്‍, എംഎസ്എഫ് നേതാവ് ഫസൽ എന്നിവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളി സംഘത്തിൽ നാല് പേരുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. വോട്ടെണ്ണല്‍ ദിവസത്തെ സംഘര്‍ഷമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ സംഭവസമയത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും എസ്.പി. പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും തീരുമാനമായി.