തിരുവനന്തപുരം : മരമണറിഞ്ഞ് പലരും വീട്ടിലെത്തിയെങ്കിലും പ്രവീണിന്റെ സഹോദരി പ്രസീതയുടെ മക്കളായ ജാനകിയും ജാൻവിയും ഒന്നുമറിഞ്ഞിരുന്നില്ല. ജീവന്റെ ജീവനായ പ്രിയപ്പെട്ട 'കസിൻസ്' ഇനി തിരിച്ചുവരില്ലെന്ന് ഇരുവരോടും പറയാൻ ആർക്കും ധൈര്യമുണ്ടായില്ല.
പക്ഷേ ആരും പറയാതെ തന്നെ ആ സത്യം അധികം വൈകാതെ അവർ തിരിച്ചറിഞ്ഞു. രാത്രിയിൽ കുട്ടികൾക്കു ഭക്ഷണം കൊടുക്കാൻ സമീപത്തുള്ള ബന്ധുവീട്ടിലേക്കു കാറിൽ കൊണ്ടുപോകുംവഴിയാണ് പ്രവീണിന്റെയും കുടുംബത്തിന്റെയും ചിത്രമുള്ള ബോർഡ് റോഡരികിൽ ജാനകി കണ്ടത്.
കണ്ടപാടെ ജാനകി അലറിക്കരഞ്ഞു. ഒടുവിൽ ദുരന്തവാർത്ത ഇരുവരും തിരിച്ചറിഞ്ഞു. 'അവരെ പതിയെ അറിയിക്കാനിരുന്നതാണ്, അബദ്ധവശാൽ അങ്ങനെ സംഭവിച്ചുപോയി'-പ്രവീണിന്റെ ബന്ധുവായ സന്തോഷിന് സങ്കടമടക്കാനായില്ല. പ്രസീതയുടെ ഭർത്താവ് രാജേഷ് ഹൈദരാബാദിൽ മാധ്യമ പ്രവർത്തകനാണ്. മരണവാർത്തയറിഞ്ഞയുടൻ തിരുവനന്തപുരത്തെത്തി.
തോന്നയ്ക്കൽ എജെ കോളജിലെ അധ്യാപികയാണ് പ്രസീത. സംഭവമറിഞ്ഞപ്പോൾ പ്രസീത ക്ലാസിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ പ്രവീണിന്റെ ഭാര്യാപിതാവും ചേങ്കോട്ടുകോണത്തെ വീട്ടിലെത്തി. നേപ്പാളിലേക്കു പോയത് കൊച്ചിയിലെ പ്രവീണിന്റെ ഫ്ലാറ്റിൽ നിന്നാണ്. യാത്രയാക്കാൻ ഒപ്പമുണ്ടായിരുന്നത് ഭാര്യാപിതാവായിരുന്നു.