കോട്ടയം: ദുരൂഹ സാഹചര്യത്തിൽ കുമരകത്തു നിന്ന് കാണാതായ വൈക്കം കുടവത്തൂർ സ്വദേശി ജിഷ്ണു ഹരിദാസിനെ കുറിച്ചുള്ള പൊലീസ് അന്വേഷണം വഴിമുട്ടി. ജൂൺ 27 ന് നാട്ടകം മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം ജിഷ്ണുവിന്റെതാണ് ആദ്യം സ്ഥിരീകരിച്ച പൊലീസ് മൂന്ന് മാസം പിന്നിട്ടിട്ടും അതില്‍ വ്യക്തത വരുത്തിയില്ല.
ഫൊറൻസിക് പരിശോധനയിൽ അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധന ഫലമടക്കം വൈകിച്ച് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
ജൂൺ 3നാണ് കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ കാണാതായത്. കുമരകം ചക്രംപടിയില്‍ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചു.
ബസിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് പൊലീസ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തത്.
സ്ഥലത്തു നിന്ന് ലഭിച്ച വസ്ത്രങ്ങളും ഫോണും പരിശോധിച്ച പൊലീസ് മൃതദേഹം ജിഷ്ണുവിന്‍റേതാണെന്ന് ഉറപ്പിച്ചു. എന്നാല്‍ ഫോണും വസ്ത്രങ്ങളും ജിഷ്ണുവിന്‍റേതല്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെ പൊലീസ് വെട്ടിലായി. മരിച്ചത് ആരെന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും മറുപടിയില്ല. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല.