കോട്ടയം; കുമരകത്തെ ബാര്‍ഹോട്ടല്‍ ജീവനക്കാരനായ ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത.
ജിഷ്ണുവിനെ കഴിഞ്ഞ 3 മുതൽ കാണാതായിരുന്നു. തുടർന്നു ബന്ധുക്കൾ വൈക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണു കോട്ടയത്തു മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തു പരിശോധന നടത്തി. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ പ്രായവും പഴക്കവും കണ്ടെത്താൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധന നടത്തും.
മരിച്ചതു പുരുഷനാണെന്നു മാത്രമാണു സംഘം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ വിദഗ്ധ പരിശോധനാ റിപ്പോർട്ടുകൾ വന്ന് ജിഷ്ണുവിന്റേതാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ വിട്ടുനൽകൂ എന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ പരിശോധന ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
ജിഷ്ണു മറിയപ്പള്ളിയിൽ പോയത് എന്തിനെന്ന് അറിയാതെ ബന്ധുക്കൾ. ജിഷ്ണു പഠിച്ചതു ചേർത്തലയിലാണ്. ജോലി ചെയ്യുന്നതു കുമരകത്തും. മറിയപ്പള്ളി ഭാഗത്തു ബന്ധങ്ങളൊന്നും ഉള്ളതായി അറിയില്ല. ജിഷ്ണുവിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മൂന്നരപ്പവന്റെ സ്വർണമാല ഇതുവരെ ലഭിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മാല ലഭിക്കുന്നതിനായി ബോംബ് സ്ക്വാഡ് സ്ഥലത്തു മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തി.
കഴിഞ്ഞ 3നു രാവിലെയാണു കാണാതായത്. പതിവായി ജോലിക്കു പോകുന്നതു പോലെ രാവിലെ 8 കഴിഞ്ഞപ്പോൾ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങി. 8.15നു ശാസ്തക്കുളത്ത് എത്തി. അവിടെ നിന്നു ബസിൽ കയറി ജിഷ്ണു ജോലി ചെയ്യുന്ന ബാറിന്റെ മുന്നിൽ ഇറങ്ങിയതും 9.55നു കോട്ടയത്തെത്തുന്ന മറ്റൊരു ബസിൽ കോട്ടയം ഭാഗത്തേക്കു പോയതും ബാറിലെ സെക്യൂരിറ്റി കണ്ടിരുന്നു. 9.1നു ജിഷ്ണുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയി.