തൃശൂര്‍: സംസ്ഥാനത്ത് അമ്മത്തൊട്ടിലുകളുടെ പേരിൽ വൻ അഴിമതിക്ക് നീക്കം നടക്കുന്നതായി കെ.പി.സി.സി. സെക്രട്ടറി ജോൺ ഡാനിയൽ ആരോപിച്ചു.
ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള അമ്മത്തൊട്ടിലുകളിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ ചോരക്കുഞ്ഞുങ്ങളുടെ ജീവൻ പന്താടുകയാണ്.
അമ്മത്തൊട്ടിലിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചവർ അവിടെ ക്യാമറ ഉണ്ടെന്നറിയുന്നതോടെ ആ കുഞ്ഞുങ്ങളെ തൊട്ടിലിൽ ഇടാതെ സുരക്ഷിതമല്ലാത്ത മറ്റെവിടെയെങ്കിലും കളയാനോ അപായപ്പെടുത്താനോ സാധ്യത ഏറെയാണ്.
സാമൂഹ്യമോ സാമ്പത്തികമോ ആയ പല വിധ കാരണങ്ങളാൽ കുഞ്ഞിനെ വളർത്താൻ സാധിക്കാതെ വരുമ്പോളാണ് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഉപേക്ഷിക്കാൻ ഏതെങ്കിലും അച്ഛനോ അമ്മയോ നിർബന്ധിതരാകുന്നത്.
പത്ത് മാസം വയറ്റിൽ ചുമന്ന് നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്ന അമ്മയുടെ ദയനീയമായ മാനസികാവസ്ഥ മറ്റുള്ളവർക്ക് മനസ്സിലാവില്ല.
കുഞ്ഞിനെ ഉപേക്ഷിച്ചു പോകുന്നവരുടെ ദൃശ്യം ക്യാമറയിൽ പതിയുമെന്ന അവസ്ഥയുണ്ടായാൽ ആരാണ് ആ അമ്മത്തൊട്ടിലിലേക്കു കുഞ്ഞുങ്ങളെ കൊണ്ടു വരിക?
കുഞ്ഞിനെ ഉപേക്ഷിക്കുന്നവരുടെ കൈകൾ മാത്രമേ ക്യാമറയിൽ പതിയൂകയുള്ളൂ എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മനുഷ്യരുടെ മുഖവും മറ്റു ഭാഗങ്ങളും ഒഴിവാക്കി കൈകൾ മാത്രം പകർത്തുന്ന തരം ക്യാമറകൾ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണ്.
ഓരോ അമ്മത്തൊട്ടിലും നവീകരിക്കാൻ 10 ലക്ഷം രൂപ വീതം ചിലവഴിക്കുമെന്നാണ് പറയുന്നത്. അമ്മത്തൊട്ടിലിന്റെ പേരിൽ സംസ്ഥാനത്ത് മറ്റൊരു അഴിമതിക്കാണ് കളമൊരുങ്ങുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിയും വനിത–ശിശുക്ഷേമ വകുപ്പ് മന്ത്രിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.