കോഴിക്കോട് : മാത്യു മഞ്ചാടിയിലിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ജോളിയുടെ അതിബുദ്ധി കാരണമെന്ന് കുറ്റപത്രം. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാകാത്ത മാത്യു മഞ്ചാടിയിലിനെ സ്വകാര്യ ആശുപത്രി രേഖകളില്‍ ജോളി ബോധപൂര്‍വം ഗുരുതര രോഗിയാക്കി. മരണം ഉറപ്പാക്കാനായി വീണ്ടും മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ ഇളയമകനോട് പറഞ്ഞ കാര്യങ്ങളും ജോളിക്ക് കുരുക്കായി മാറി.
ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാത്യു മഞ്ചാടിയില്‍ ആവര്‍ത്തിച്ച് പറഞ്ഞതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. റോയ് തോമസിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം വേണമെന്ന് ആവശ്യപ്പെട്ടു. സ്വത്തിന്റെ ഓഹരി മറ്റ് സഹോദരങ്ങള്‍ക്കും നല്‍കണമെന്ന് വാദിച്ചു. വീട്ടിലെ സ്ഥിരം സന്ദര്‍ശകരെ വിലക്കുന്ന സാഹചര്യവുമുണ്ടായി. ഈയവസ്ഥയിലാണ് ജോളിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കൊല്ലപ്പെട്ട ദിവസവും രാവിലെ പൊന്നാമറ്റം വീട്ടിലെത്തി മാത്യു ജോളിയുടെ മകന്റെ അസുഖവിവരം തിരക്കി മടങ്ങിയിരുന്നതാണ്. ജോളിയുടെ മൂത്തമകന് ചിക്കന്‍ പോക്സായിരുന്നു. വീട്ടിലെത്തി കുട്ടിയ്ക്ക് വേണ്ട ഭക്ഷണമെല്ലാം എടുത്ത് കൊടുത്തിട്ടാണ് മാത്യു വീട്ടിലേക്ക് മടങ്ങിയത്.
മാത്യു മഞ്ചാടിയില്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാന്‍ അമ്മ തന്നോട് പറഞ്ഞതായാണ് ഇളയമകന്റെ മൊഴി. ഈ സംശയമാണ് കേസില്‍ പ്രധാന വഴിത്തിരിവായത്. മാത്യു മഞ്ചാടിയിലിന്റേത് ഹൃദയസംബന്ധമായ രോഗം കാരണമല്ലെന്ന് കുടുംബാംഗങ്ങള്‍ വിശ്വസിക്കാന്‍ പിന്നെയും ഏറെസമയം വേണ്ടിവന്നു.
ആന്‍ജിയോപ്ലാസ്റ്റി ചെയ്തിട്ടില്ലാത്ത മാത്യു മഞ്ചാടിയിലിനെ അതിന് വിധേയമാക്കിയിട്ടുണ്ടെന്ന് ജോളിയാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. ഇത് തന്നെ സംശയത്തിനിടയാക്കി. യാതൊരു സംശയവുമില്ലാത്ത വിധം കുടുംബാംഗങ്ങളോട് പെരുമാറിയതാണ് ജോളി ഇത്രയും കാലം സുരക്ഷിതയായിരിക്കാനുള്ള പ്രധാന കാരണമെന്നും കുറ്റപത്രത്തിലുണ്ട്.