പാലാ: പഴങ്ങളും പൂക്കളും നിറച്ച താലവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയ്ക്ക് സ്വീകരണമൊരുക്കി നാട്ടുകാർ. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘമാണ് ഓരോ സ്ഥലത്തും എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയെ കാത്തു നിൽക്കുന്നത്. ഈ നാട്ടുകാരും വീട്ടമ്മമാരുമാണ് സ്ഥാനാർത്ഥിയെ പഴങ്ങളും, കൊന്നപ്പൂക്കളും നിറച്ച താലവുമായി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ കടപ്പാട്ടൂർ ക്ഷേത്രത്തിനു സമീപത്ത് തുറന്ന വാഹനത്തിലെ പ്രചാരണം എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പഴങ്ങളും പൂക്കളും നിറച്ച താലവുമായാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയെ സ്വീകരിച്ചത്.
മുത്തോലി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കുഴിയിൽ നിന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ തുറന്ന വാഹനത്തിലെ പ്രചാരണ യാത്ര ആരംഭിച്ചത്. തുരുത്തിക്കുഴിയിൽ എൻ.സി.പി നേതാവ് സിബി തോട്ടുപുറം ജാഥ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്‌സ് പ്രസംഗിച്ചു.
തുരുത്തികുഴിയിൽ നിന്നും ആരംഭിച്ച ജാഥ തെക്കേമുത്തോലി, മുത്തോലിക്കടവ്, പാറെസ്‌കൂൾ, പന്തത്തല, മീനച്ചിൽ പള്ളി, കുമ്പനി, കൂറ്റില്ലം, തേങ്ങിൻതോട്ടം, ഇടയാറ്റുകര, കടപ്പാട്ടൂർ, നെല്ലിയാനി, ശ്രീകുരുമ്പക്കാവ്, രാജീവ് ഗാന്ധി ഹൗസിങ് ഏരിയ, ഏട്ടങ്ങാടി, പാളയം, പടിഞ്ഞാറ്റിൻകര റേഷൻ കട ജംഗ്ഷൻ, ഗായത്രി സ്‌കൂൾ, ചകിണികുന്നു, ആണ്ടൂർ കവല, എന്നിവിടങ്ങളിലെ പ്രചാരണത്തിനു ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മുത്തോലി കവലയിൽ ഉച്ചവരെയുള്ള പ്രചാരണം സമാപിച്ചു.
ഉച്ചയ്ക്ക് ശേഷം പൈങ്ങുളത്തു നിന്നാണ് കരൂർ പഞ്ചായത്തിലെ പ്രചാരണം പുനരാരംഭിച്ചത്. നരിതൂക്കൂംപാറ, താമരക്കുളം, ചെറുകര, താമരക്കുളം, ചെറുകര, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, വേരനാൽ, പുന്നത്താനം, കുടക്കച്ചിറ കുരിശുപള്ളി, പാറമട, വലവൂർ ടൗൺ, വെള്ളപ്പുര, നെടുമ്പാറ, പയപ്പാർ എന്നിവിടങ്ങൾ വഴി അന്തിനാട് ക്ഷേത്രത്തിനു സമീപം തുറന്ന വാഹനത്തിലെ പ്രചാരണം സമാപിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തുറന്ന വാഹനത്തിലെ പ്രചാരണം നാളെ ഉണ്ടാകില്ല. ഓശാന ഞായറിന്റെ ഭാഗമായാണ് നാളെ പ്രചാരണം ഇല്ലാത്തത്. നാളെ കുടുംബയോഗങ്ങളിലും കുടുംബസംഗമങ്ങളിലും ചെറു യോഗങ്ങളിലുമാണ് സ്ഥാനാർത്ഥി പ്രചാരണത്തിനു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നാളെ കുടുംബയോഗങ്ങളും നടക്കും.