ദുബായ് : ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ.ജി.ജോമെയുടെ (16) മൃതദേഹം നാട്ടില്‍ സംസ്‌ക്കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ തത്സമയം കണ്ട് മാതാപിതാക്കള്‍ .
ജ്യുവലിന്റെ പിതാവ് ജോമെ ജോർജ്. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ,ജൂലിയൻ തുടങ്ങിയവർ കോവിഡ് കാരണം വിമാന സർവീസില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ മുഹൈസിനയിലെ വീട്ടിൽ കണ്ണീരോടെ സംസ്കാര ചടങ്ങുകൾ കാണുകയായിരുന്നു.
അർബുദം ബാധിച്ച ജ്യുവൽ അമേരിക്കൻ ആശുപത്രിയിലാണ് മരിച്ചത്. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത്. ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചുവർഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാലിപ്പോൾ വലതുകാലിൽ വീണ്ടും കാൻസർ പിടിപെടുകയായിരുന്നു.
17തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കി. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്ന ജ്യുവൽ ഓഗസ്റ്റിൽ കുടുംബത്തിനൊപ്പം ലൂർദിലും ലിസ്യുവിലും തീർഥയാത്രയും നടത്തി.
ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിതത്തിലും സഹപാഠികൾക്ക് മാതൃകയായിരുന്നു. ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കേ എല്ലാവരെയും ദുഃഖിപ്പിച്ച് യാത്രയായി.
വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കോന്നി വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിലായിരുന്നു സംസ്കാരം. വല്ല്യപ്പച്ചന്മാരും അമ്മച്ചിമാരുമാണ് അന്ത്യയാത്രയാക്കിയത്.