തിരുവനന്തപുരം: ലൈഫ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേസിൽ കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തുമ്പോൾ വിജിലൻസിനെ ഇറക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനാണ്.
ലൈഫിൽ കമ്മിഷൻ ലഭിച്ചത് മുഖ്യമന്ത്രിയുടെ കുടുംബത്തിനാണെന്ന ആരോപണം നിലനിൽക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തുന്നത് ദുരൂഹമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരളത്തെ ഉത്തരകൊറിയ ആക്കാനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ ജനാധിപത്യ രീതിയിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
റെഡ് ക്രസന്റുമായുള്ള കരാർ സംസ്ഥാനം ഒപ്പിട്ടത് കേന്ദ്ര സർക്കാർ അറിയാതെയാണെന്നിരിക്കെ വിജിലൻസ് അന്വേഷണം പ്രഹസനമാണ്. ലൈഫ് കരാർ ഇതുവരെ പുറത്തു വിടാത്ത സർക്കാർ ഇപ്പോൾ വിജിലൻസിനെ ഉപയോഗിച്ച് രേഖകൾ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്.
കേന്ദ്ര ഏജൻസിയുമായി സഹകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ആരോപണത്തിന്റെ കുന്തമുന തനിക്കെതിരെ തിരിഞ്ഞപ്പോൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.