തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊവിഡ് സ്ഥിതി അതിസങ്കീർണമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓർക്കണം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല. എങ്കിലും ഇപ്പോൾ ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോയി ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമ്പർക്ക രോഗികൾ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. തിരുവനന്തപുരത്ത് നിയന്ത്രണം കർശനമാക്കും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവിൽപ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെൻറേറ്റീവിന് ധാരാളം ഡോക്ടർമാരുമായും ബന്ധമുണ്ട്.
ഓൺലൈനുകളിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ്സ് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇവർ കൊവിഡ് ചട്ടങ്ങൾ പാലിക്കാതെ എല്ലായിടത്തും കൂട്ടം കൂടി നിൽക്കുന്നുണ്ട്.
ഇത് ഒഴിവാക്കേണ്ടതാണ്. തലസ്ഥാനത്തെ എല്ലാ ഡെലിവറി ബോയ്സിനും ആൻറിജൻ ടെസ്റ്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരവാസികൾ ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. നഗരവാസികൾ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.