തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ പ്രതിയായ പോക്‌സോ കേസില്‍ രണ്ട് വാദങ്ങള്‍ ഉയരുകയും ദുരൂഹത തുടരുകയും ചെയ്യുമ്പോള്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് അമ്മയുടെ ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ രണ്ട് വാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മ റിമാന്‍ഡിലായ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. അമ്മയില്‍ നിന്ന് ലൈംഗിക പീഡനം ഉണ്ടായെന്ന പരാതിയില്‍ കുട്ടി ഉറച്ചു നില്‍ക്കുന്നതായ് ജില്ലാ ശിശുക്ഷേമ സമിതി പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍ കേസ് വിവാദമായതോടെ പൊലീസിനെതിരെ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ പറഞ്ഞിരുന്നു. എന്നാല്‍ അവരുടെ വാദങ്ങളെ തള്ളുന്നതാണ് കേസിലെ നടപടിക്രമങ്ങളുടെ നാള്‍വഴി രേഖകളും. പരാതി കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് ശിശുക്ഷേമ സമിതിയോട് കുട്ടിയെ കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നവംബര്‍ 10ന് ആവശ്യപ്പെട്ടു.
13ന് റിപ്പോര്‍ട്ട് തയാറാക്കിയതായാണ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. 30ന് ഈ റിപ്പോര്‍ട്ട് കിട്ടിയെന്ന് എഫ്.ഐ.ആറിലും പറയുന്നു. 16ന് ഇ മെയില്‍ വഴി റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ ഡിസംബര്‍ 18ന് കേസെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ തങ്ങള്‍ കൗണ്‍സിലിങ് നടത്തി രേഖപ്പെടുത്തിയ വിവരങ്ങള്‍ മൊഴിയായി കാണാനാവില്ലെന്നാണ് ശിശുക്ഷേമ സമിതി വിശദീകരിക്കുന്നത്. വിദഗ്ദ സമിതിയെ വച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം വേണമായിരുന്നു കേസെടുക്കാനെന്നും പറയുന്നു.
അമ്മക്കെതിരെയുള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐ.ജി.ഹര്‍ഷിത അട്ടല്ലൂരി കടയ്ക്കാവൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി രേഖകള്‍ പരിശോധിച്ചു.
ഇത്തരത്തിലൊരു പരാതി വന്നപ്പോള്‍ തന്നെ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേസെടുക്കുന്നതില്‍ കാലതാമസമുണ്ടായതെന്നു പറയുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍ നിരന്തരമായി പൊലീസിലും ശിശുക്ഷേമ സമിതിയിലും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് പൊലീസ് കേസിലേക്ക് കടന്നതെന്നു റിപ്പോര്‍ട്ടുണ്ട്.