Advertisment

കലികാലമാണല്ലോ എൻ്റെ കടപ്പാട്ടൂരപ്പാ.... " കടപ്പാട്ടൂർ ശ്രീ മഹാദേവൻ്റെ പുതിയ തിടമ്പിനു മുന്നിൽ നിന്ന് തൊഴുകൈകളോടെ പ്രാർത്ഥിക്കുമ്പോൾ 91-കാരി ജാനകിയമ്മ ടീച്ചറിൻ്റെ വാക്കുകൾ ഇടറി; കണ്ണുകൾ നിറഞ്ഞൊഴുകി

author-image
സുനില്‍ പാലാ
Updated On
New Update

കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ആളും ആരവവുമില്ലാതെ ഇത്തവണ കടപ്പാട്ടൂരപ്പൻ്റെ 60-ാമത് വിഗ്രഹ ദർശന വാർഷിക ദിനം. പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്നിരുന്ന പഞ്ചാക്ഷരീ മന്ത്രത്താൽ ചൈതന്യ ധന്യമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞ 59 വർഷവും വിഗ്രഹം ആദ്യമായി കണ്ട സമയമായ ഉച്ചതിരിഞ്ഞ് 2.30 ന് പ്രത്യേക ദീപാരാധനയ്ക്കായി തിരുനട തുറന്നിരുന്നത്.

Advertisment

publive-image

ക്ഷേത്ര ചരിത്രത്തിലാദ്യമായി ഇത്തവണ പക്ഷേ ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യമില്ലാതെ വിഗ്രഹ ദർശന ദിനപൂജകൾ നടന്നു. ഇന്നലത്തെ വിശേഷാൽ ക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രം ഭരണാധികാരികൾക്കു പുറമെ എത്തിയത് വളരെക്കുറച്ച് ഭക്തർ മാത്രം.

കരൂർ മുടിയിൽ എം.ജി. ജാനകിയമ്മ എന്ന നാടിൻ്റെ "ജാനകിയമ്മ ടീച്ചർ " കഴിഞ്ഞ 59 വർഷവും തുടർച്ചയായി ജൂലൈ 14-ലെ വിഗ്രഹ ദർശന ദിനാഘോഷങ്ങളിൽ പങ്കെടുത്തു വരുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ്. 1960- ജൂലൈ 14-ന് വിഗ്രഹം കണ്ട നാളിൽ 30-കാരിയായിരുന്നൂ ജാനകിയമ്മ ടീച്ചർ. പ്രായത്തിൻ്റെ പങ്കപ്പാടുകളും കൊവി ഡിൻ്റെ ആശങ്കകളുമുണ്ടെങ്കിലും ആറു പതിറ്റാണ്ടോളം നീണ്ട പതിവു മുടക്കാൻ ടീച്ചറിനു മനസ്സു വന്നില്ല.

" മക്കളെ, എന്തു തടസ്സം വന്നാലും അതൊന്നും വകവെയ്ക്കാതെ ഭഗവാൻ്റെ പിറന്നാൾ ദിനം ഞാനിവിടെ എത്തും. എരിഞ്ഞു പൊരിഞ്ഞ പനി പിടിച്ച് അവശയായി കിടന്നപ്പോഴും ജൂലൈ 14ന് പനിയോടെ കുളിച്ച് ഞാൻ ഈ തിരു നടയിൽ വന്നിട്ടുണ്ട്. ഭഗവാൻ്റെ പിറന്നാൾ സദ്യയും ഉണ്ടിട്ടേ മടങ്ങാറുള്ളൂ. എൻ്റെ ഓർമ്മയിൽ സദ്യയും പതിനായിരക്കണക്കിനു ഭക്തരുമൊന്നുമില്ലാത്ത ആദ്യ പിറന്നാളാണ് ഇത്. " നിറകണ്ണുകളോടെ ജാനകിയമ്മ ടീച്ചർ പറഞ്ഞു.

ആദ്യമായി ഭഗവദ് ദർശനമുണ്ടായ വർഷം മുതൽ തുടർച്ചയായി വിഗ്രഹ ദർശന ദിനാഘോഷത്തിൽ പങ്കെടുത്തു വരുന്ന ജാനകിയമ്മയെ കഴിഞ്ഞ വർഷം കടപ്പാട്ടൂർ ദേവസ്വം പ്രത്യേകം പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു. അനാഥ പെൺകുട്ടികളുടെ പുനരധിവാസത്തിനായി സ്വന്തം സ്ഥലം വിട്ടു കൊടുത്ത റിട്ട. ഹൈസ്ക്കൂൾ അദ്ധ്യാപികയായ ജാനകിയമ്മ, ഈ കുട്ടികളോടൊപ്പം ഇപ്പോൾ പയപ്പാർ ജാനകീ ബാലികാശ്രമ" ത്തിലാണ് താമസം.

കൊവിഡ് സുരക്ഷയുടെ ഭാഗമായി വിഗ്രഹ ദർശന സമയത്തെ വിശേഷാൽ ദീപാരാധന കഴിഞ്ഞ ഉടൻ തിരുനട അടച്ചു. ഇതേ തുടർന്ന് ക്ഷേത്രത്തിനു പുറത്ത് അലങ്കരിച്ചു വച്ചിരുന്ന മനോഹരമായ പുതിയ തിടമ്പിനു മുന്നിൽ തൊഴുത് ഭക്തർ മടങ്ങുകയായിരുന്നു. ഒരു വേള മാത്രം ശ്രീകോവിലിനു മുന്നിൽ തൊഴുതു നിന്ന ജാനകിയമ്മ ടീച്ചറും കൂടുതൽ സമയം പ്രാർത്ഥനാ നിരതയായി നിന്നത് പുത്തൻ തിടമ്പിനു മുന്നിൽത്തന്നെ.

ഇന്നലെ നടന്ന വിഗ്രഹ ദർശന ദിന ചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവർ നേതൃത്വം നൽകി.

kadappattur july 14
Advertisment